കാഞ്ഞങ്ങാടിനെ മാലിന്യമുക്തമാക്കാൻ പുതിയ പദ്ധതി ;നഗരത്തിൽ 15 മാലിന്യസംഭരണികൾ സ്ഥാപിച്ചു

നഗരസഭാ പരിധിയിലെ മാലിന്യപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട്‌ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ 15 പുതിയ മാലിന്യസംഭരണികൾ സ്ഥാപിച്ചു.

 

കാഞ്ഞങ്ങാട് : നഗരസഭാ പരിധിയിലെ മാലിന്യപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട്‌ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ 15 പുതിയ മാലിന്യസംഭരണികൾ സ്ഥാപിച്ചു. പൊതുജനങ്ങൾക്ക് മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിച്ച് നിക്ഷേപിക്കാൻ കൃത്യമായ സൗകര്യമൊരുക്കുക എന്നതാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമാക്കുന്നത്. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും പ്രത്യേകം നിക്ഷേപിക്കാൻ സാധിക്കുന്ന തരത്തിൽ രണ്ട് അറകളോട് കൂടിയതാണ് ഓരോ സംഭരണിയും.

 ലോഹം കൊണ്ടു നിർമ്മിച്ച ഇത്തരം 35 പെട്ടികൾ നഗരത്തിൽ സ്ഥാപിക്കും. ഇതിന്റെ ആദ്യഘട്ടമായാണ് 15 എണ്ണം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് എപ്പോഴും പ്രഥമ പരിഗണന നൽകണമെന്നും വരും തലമുറയ്ക്കായി പ്രകൃതിയെ കാത്തുസൂക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും കൂട്ടായി സ്വീകരിക്കേണ്ടതുണ്ടെന്നും നഗരസഭാധ്യക്ഷൻ വി.വി രമേശൻ പറഞ്ഞു.