യുക്രൈനിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ജീവനക്കാരന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും: കാസർഗോട് ജില്ലാ കളക്ടർ
യുക്രൈൻ തീരത്ത് ചരക്കു കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി മർച്ചന്റ് നേവിയിൽ ജോലി ചെയ്തിരുന്ന അഖിൽ ജോയലിന്റെ വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വീട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു.
കാസർഗോട് :യുക്രൈൻ തീരത്ത് ചരക്കു കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി മർച്ചന്റ് നേവിയിൽ ജോലി ചെയ്തിരുന്ന അഖിൽ ജോയലിന്റെ വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വീട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. കൊല്ലപ്പെട്ട അഖിലിന്റെ മാതാപിതാക്കളായ ജോയൽ, സാലി എന്നിവരേയും മറ്റു ബന്ധുക്കളേയും അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരണം സ്ഥിരീകരിച്ച് സന്ദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാറും നോർക്കയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ നടപടികളും എത്രയും വേഗം സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങൾ വേഗത്തിൽ ബന്ധുകൾക്ക് ലഭ്യമാക്കും. അഖിൽ ജോയിലിന്റെ മൃതദേഹം വിമാനത്തിൽ നാട്ടിലേക്കും തുടർന്ന് വീട്ടിലേക്കും എത്തിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ടെന്നും അഖിലിന്റെ കുടുംബത്തിന് അർഹമായ അനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും പൂർണ സഹകരണം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. വെള്ളരിക്കുണ്ട് തഹസിൽദാർ കെ.ബി രാമു മറ്റു റവന്യു ഉദ്യോഗസ്ഥർ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.