കാലിക്കടവ് പാലം; മലയോര മേഖലയുടെ ദീർഘകാല സ്വപ്നം
മലയോര മേഖലയുടെ ദീർഘകാല സ്വപ്നമായിരുന്ന കാലിക്കടവ് പാലം മന്ത്രി പി.എ മുഹമമ്ദ് റിയാസ് നാടിന് സമർപ്പിച്ചു. ചൈത്ര വാഹിനി പുഴയ്ക്കു കുറുകെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്.
കാസർഗോട് : മലയോര മേഖലയുടെ ദീർഘകാല സ്വപ്നമായിരുന്ന കാലിക്കടവ് പാലം മന്ത്രി പി.എ മുഹമമ്ദ് റിയാസ് നാടിന് സമർപ്പിച്ചു. ചൈത്ര വാഹിനി പുഴയ്ക്കു കുറുകെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. 2016-17 ബജറ്റിൽ തുക വകയിരുത്തിയത് മുതൽ ആരംഭിച്ച നീണ്ട കാത്തിരിപ്പിനാണ് അവസാനമായത്. അത്യാധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ പാലം തുറന്നുകൊടുത്തതോടെ പ്രദേശത്തെ ഗതാഗത ക്ലേശത്തിന് പരിഹാരമായി.
2016 ഒക്ടോബറിൽ പത്തു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെയാണ് പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. പി.ഡബ്ലിയൂ.ഡി കണ്ണൂർ ഡിവിഷന്റെ മേൽനോട്ടത്തിൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ തയ്യാറാക്കി ഡിസൈൻ യൂണിറ്റിന്റെ അംഗീകാരം തേടിയിരുന്നു. തുടർന്ന് കിഫ്ബി വഴി 2022 മാർച്ചിൽ 3.77 കോടി രൂപയുടെ സാമ്പത്തിക അനുമതിയും ജൂണിൽ 3.66 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭ്യമാക്കിയാണ് നിർമ്മാണത്തിലേക്ക് കടന്നത്.
ആകെ 60 മീറ്റർ നീളമുള്ള പാലത്തിന് 7.5 മീറ്റർ വീതിയുള്ള ക്യാരേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമുൾപ്പെടെ ആകെ 11 മീറ്റർ വീതിയാണുള്ളത്. പാലത്തോടൊപ്പം തന്നെ 660 മീറ്റർ നീളത്തിൽ ബി.എം. ആന്റ് ബി.സി. നിലവാരത്തിൽ അനുബന്ധ റോഡുകളും പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ചെന്നടുക്കം ഭാഗത്തേക്ക് 200 മീറ്റർ അനുബന്ധ റോഡിന്റെ നവീകരണം മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നതെങ്കിലും, പിന്നീട് നാട്ടുകാരുടെ പ്രത്യേക ആവശ്യപ്രകാരം ഭീമനടി ഭാഗത്തേക്കുള്ള 451 മീറ്റർ റോഡ് കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുകയായിരുന്നു.
വീതി കുറഞ്ഞ താഴ്ന്ന പാലമായിരുന്നതിനാൽ മഴക്കാലത്തും മറ്റും യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. ചെറിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ പ്രയാസമായിരുന്ന പഴയ സാഹചര്യം മാറിയതോടെ ഇനി വലിയ വാഹനങ്ങൾക്കും സുഗമമായി യാത്ര ചെയ്യാം.