അൽത്താഫ് കണ്ണ് തുറന്നില്ല, ഒടുവിൽ മരണത്തിന് കീഴടങ്ങി ; അനസ്തേഷ്യ നൽകി ബോധരഹിതനായ യുവാവ് ആറു മാസത്തിന് ശേഷം മരിച്ചു

 

കാഞ്ഞങ്ങാട് : ആറു മാസം മുമ്പ് ഓപ്പറ്റേഷനുവേണ്ടി നടത്തിയ അനസ്തേഷ്യ കുത്തിവയ്‌പിന്നെ തുടർന്ന് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു. മംഗളൂരു വിമാനാപകടത്തിൽ മരിച്ച ഉദുമ കുണ്ടടുക്കത്തെ മാഹിൻ്റെയും ബീഫാത്തിമയുടെയും മകൻ അൽത്താഫ് (31) ആണ് മരിച്ചത്. 

ആറുമാസം മുമ്പാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അപ്പൻഡിസൈറ്റിസ് ബാധിച്ചതിനെത്തുടർന്നാണ് അൽത്താഫ് കാസർകോട് പരിസരത്തെ ഒരു സ്വകാര്യാശുപത്രിയിൽ ഓപ്പറേഷന് എത്തിയതെന്നു പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള കുത്തിവയ്‌പിന്നെ തുടർന്ന് അബോധാവസ്ഥ യിലായ അൽത്താഫിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ആറുമാസമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നജില. മക്കൾ: മറിയം നസ് വ, ഹെൽമ നസിയ. സഹോദരങ്ങൾ: ഇർഷാദ് (അധ്യാപകൻ, തച്ചങ്ങാട് ഗവ.ഹൈസ്കൂൾ) ഹസീന,ഷുഹൈല