എഴുത്തുകാരൻ ജലീൽ രാമന്തളി നിര്യാതനായി
പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജലീൽ രാമന്തളി(70) നിര്യാതനായി. ഇന്ന് പുലർച്ചെ 2മണിയോടെ നെഞ്ച് വേദനയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പയ്യന്നൂർ: പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജലീൽ രാമന്തളി(70) നിര്യാതനായി. ഇന്ന് പുലർച്ചെ 2മണിയോടെ നെഞ്ച് വേദനയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അബ്‌ദുൾ റഹിമാൻ - ആമിന ഹജ്ജുമ്മ എന്നിവരുടെ മകനാണ് ഇറയത് ജലീൽ എന്ന ജലീൽ രാമന്തളി.ഗൾഫ് ചന്ദ്രിക അബുദാബി ബുറോ ചീഫ് ആയിരുന്നു. ലീഗ് ടൈംസിൽ ഫ്രൈഡേ ഫീച്ചർ, പൂങ്കാവനം മാസിക, സന്തുഷ്ട കുടുംബ മാസിക എന്നിവയിൽ വർഷങ്ങളോളം സ്ഥിരമായി എഴുതിയിരുന്നു. നിരവധി സീരിയലുകൾ, ഡോക്യൂമെന്ററികൾ, ആൽബങ്ങൾ, റേഡിയോ എന്നിവയിലും പ്രവർത്തിച്ചു.
നിലത്തുള്ളികളുടെ പുരാവൃത്തം, സ്നേഹം ഒരു കടങ്കഥ, മരുഭൂമികൾ പറയുന്നതും പറയാനുള്ളതും, നഗരത്തിലെ കുതിരകൾ, ഒട്ടകങ്ങൾ നീന്തുന്ന കടൽ,അഭയം തേടി, നേർച്ച വിളക്ക്. ഇരുൾ മുറ്റിയ വഴിയമ്പലങ്ങൾ തുടങ്ങിയവ പ്രധാന കൃതികളാണ്. യു. എ. ഇ. പ്രസിഡണ്ട് ആയിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെക്കുറിച്ചു എഴുതിയ പുസ്തകം ഏറെ പ്രശംസ നേടിയിരുന്നു.പ്രവാസ തുടിപ്പുകൾ എന്ന ഗ്രന്ഥം കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്.ദീർഘ കാലം അബുദാബി മുസ്ലിം റൈറ്റേഴ്സ് ഫോറം ഭാരവാഹി ,അബുദാബി തുഹ്ഫ മിഷൻ ജനറൽ കൺവീനർ കാഞ്ഞങ്ങാട് പി. പി. കുഞ്ഞബ്ദുല്ല ഫൗണ്ടേഷൻ ഫോറം സെക്രട്ടറി തുടങ്ങി പയ്യന്നൂർ എട്ടിക്കുളം രാമന്തളി പുതിയങ്ങാടി എന്നിവിടങ്ങളിൽ നിരവധി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു.ഭാര്യ: റഹീമ. മക്കൾ: സാമിന, അമീന, സൽവ, പരേതയായ അഫീഫ. മരുമക്കൾ: സലാം (കുഞ്ഞി മംഗലം),അബ്‌ദുൾ ഖാദർ, അറഫാത്ത് ( ഇരുവരും രാമന്തളി.)