ലോകകപ്പിൽ വിസ്മയമാകാൻ തലശേരി സ്വദേശി തഹ്സിൻ മുഹമ്മദ് ഖത്തർ ടീമിൽ
ലോകകപ്പ് ഫുട്ബോളിൽ ചരിത്രമെഴുതാൻ മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷിദ് ഫിഫ ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടംപിടിച്ചു. ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡാണ് പത്തൊൻപതുകാരൻ തഹ്സിൻ സ്വന്തമാക്കിയത്.
തലശേരി: ലോകകപ്പ് ഫുട്ബോളിൽ ചരിത്രമെഴുതാൻ മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷിദ് ഫിഫ ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടംപിടിച്ചു. ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡാണ് പത്തൊൻപതുകാരൻ തഹ്സിൻ സ്വന്തമാക്കിയത്. തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ താരവുമായ ജംഷിദിന്റേയും കണ്ണൂർ വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ് തഹ്സിൻ. ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്.
ഖത്തർ സ്‌റ്റാർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് തഹ്സിൻ.പതിനേഴാം വയസിൽ അൽ ദുഹൈൽ ക്ലബിനായി കളിച്ചു തുടങ്ങി. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്. സ്പെയിനിൻ്റെയും റയൽ മാഡ്രിഡിന്റെയും മുൻ പരിശീലകൻ ജുലൻ ലോപറ്റെഗുയി ആണ് ഖത്തർ ടീമിന്റെ പരിശീലകൻ.
സീനിയർ താരങ്ങളായ സെബാസ്‌റ്റ്യൻ സോരിയ, താരെക് സൽമാൻ എന്നിവരെ ഒഴിവാക്കിയാണ് ഖത്തർ ടീം ലോകകപ്പിന് എത്തുന്നത്. കാനഡ, സ്വിറ്റ്സർലൻഡ്, ബോസ്‌നിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഖത്തർ. ജൂൺ 14 ന് സ്വിറ്റ്സർലൻഡിന് എതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ജൂൺ 11 ന് അമേരിക്കയിലും ഖത്തറിലും കാനഡയിലുമായി ലോക ഫുട്ബാൾ മാമാങ്കം തുടങ്ങുമ്പോൾ ഖത്തർ ടീമിൻ്റെ കളി കാണാൻ ആവേശത്തിലാണ് മലയാളികളും.