കുത്തിവരകളിൽ വിരിഞ്ഞ വില്ലേജ് ഓഫീസറുടെ മുഖം; പരിയാരത്തെ യാത്രയയപ്പ് ചടങ്ങിൽ വിസ്മയമായി ശ്യാംജിത്തിന്റെ സ്ക്രിബിൾ ആർട്ട്
സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി.വി വിനോദിന് സ്നേഹനിർഭരമായ യാത്രയയപ്പ്.
തളിപ്പറമ്പ് : സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പരിയാരം വില്ലേജ് ഓഫീസർ പി.വി വിനോദിന് സ്നേഹനിർഭരമായ യാത്രയയപ്പ്. സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറിപ്പോകുന്ന ജനകീയ ഉദ്യോഗസ്ഥന്, പരിയാരം തിരുവട്ടൂർ സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് വരച്ചുനൽകിയ വേറിട്ടൊരു ചിത്രമാണ് ഇപ്പോൾ നാട്ടിലെങ്ങും ചർച്ചയാകുന്നത്. കുത്തിവരകളിലൂടെ അത്ഭുതം തീർക്കുന്ന 'സ്ക്രിബിൾ ആർട്ട്' ശൈലിയിലാണ് ശ്യാംജിത്ത് ഈ സ്നേഹോപഹാരം ഒരുക്കിയത്.
കുറേ കുത്തിവരകൾ ആദ്യ നോട്ടത്തിൽ വെറും വരകളെന്ന് തോന്നാമെങ്കിലും, സൂക്ഷിച്ചു നോക്കിയാൽ അതിലൊരു മനുഷ്യന്റെ ജീവൻ തുടിക്കുന്ന മുഖം തെളിയും. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട, പരിയാരത്തിന്റെ ജനകീയ ഉദ്യോഗസ്ഥൻ പി.വി. വിനോദിന്റേതാണ് ഈ മനോഹര ചിത്രം. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ എപ്പോഴും ഒപ്പം നിൽക്കുകയും അതിവേഗം പരിഹാരം കാണുകയും ചെയ്ത വിനോദിന്, പരിയാരം തിരുവട്ടൂരിലെ ശ്യാംജിത്ത് എന്ന യുവാവ് നൽകിയ വേറിട്ട യാത്രയയപ്പ് സമ്മാനമാണിത്.
സ്ഥാനക്കയറ്റത്തോടെ തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് സ്ഥലം മാറിപ്പോകുന്ന പ്രിയ ഉദ്യോഗസ്ഥന് എന്ത് സമ്മാനം നൽകുമെന്ന ചിന്തയാണ് ശ്യാംജിത്തിനെ ഈ കലാരൂപത്തിലേക്ക് എത്തിച്ചത്. ചെറുപ്പം മുതലേ ചിത്രരചനയിൽ താല്പര്യമുള്ള ശ്യാംജിത്ത് പെൻസിൽ ഡ്രോയിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഡിഗ്രി പഠനകാലത്ത് സഹപാഠിയിൽ നിന്നാണ് 'സ്ക്രിബിൾ ആർട്ട്' എന്ന വേറിട്ട ചിത്രകലാരീതിയെക്കുറിച്ച് ശ്യാംജിത്ത് അറിയുന്നത്. പിന്നീട് കഠിനമായ സ്വയം പരിശീലനത്തിലൂടെ ഈ രംഗത്ത് വൈദഗ്ധ്യം നേടി.
പരമ്പരാഗത ശൈലിക്ക് പുറമേ ആധുനിക ഡിജിറ്റൽ സങ്കേതങ്ങളും പ്രയോജനപ്പെടുത്തിയാണ് ശ്യാംജിത്ത് ഈ ചിത്രം പൂർത്തിയാക്കിയത്. വരച്ചുതീർന്നപ്പോൾ കണ്ടവരെല്ലാം ഒരേപോലെ അത്ഭുതപ്പെട്ടു. പരിയാരം വില്ലേജ് ഓഫീസിലെത്തിയാണ് ശ്യാംജിത്ത് പ്രിയ ഉദ്യോഗസ്ഥന് ഈ ചിത്രം നേരിട്ട് കൈമാറിയത്.തിരുവട്ടൂരിലെ കെ. ശശികുമാറിന്റെയും വി.വി. ഷൈനിയുടെയും മകനാണ് ഈ പ്രതിഭ. കുത്തിവരകൾക്കിടയിൽ തെളിഞ്ഞ വില്ലേജ് ഓഫീസറുടെ ഈ ചിത്രം ഇപ്പോൾ മേഖലയിലാകെ വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ്.