വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി സ്മാരക അവാർഡ് - 2025 : ദാമോദരൻ കുളപ്പുറത്തിന് സമ്മാനിക്കും

സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്ന വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകുന്ന നാലാമത് പുരസ്കാരം ഈ വർഷം നോവലിസ്റ്റും കഥാകാരനുമായദാമോദരൻ കുളപ്പുറത്തിനാണ്..  25,000 രൂപയും പ്രശസ്ത ശിൽപി കെ.കെ.ആർ. വെങ്ങര രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്പുരസ്കാരം.

 


പരിയാരം :സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്ന വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകുന്ന നാലാമത് പുരസ്കാരം ഈ വർഷം നോവലിസ്റ്റും കഥാകാരനുമായദാമോദരൻ കുളപ്പുറത്തിനാണ്..  25,000 രൂപയും പ്രശസ്ത ശിൽപി കെ.കെ.ആർ. വെങ്ങര രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്പുരസ്കാരം. എൺപതുകൾ തൊട്ട് മലയാളചെറുകഥയിൽ സജീവസാന്നിദ്ധ്യമായ എഴുത്തുകാരനാണ് ദാമോദരൻ കുളപ്പുറം' നാലുപതിറ്റാണ്ടായി വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണെങ്കിലും പുരസ്കാരങ്ങളുടെ പ്രഭാവലയത്തിൽ ഈ കഥാകാരനുണ്ടായിരുന്നില്ല. മധ്യവർഗ്ഗമലയാളിജീവിതത്തിൻ്റെ ഉൽക്കണ്ഠകളും ഉൾപ്പിളർപ്പുകളും ധ്വന്യാത്മകമായി കഥകളിലൂടെ ആവിഷ്കരിച്ചു. 

ആഗ്രഹങ്ങളും യാഥാർത്ഥ്യവും നൈതികതയും നൈസർഗ്ഗികതയും ജീവിതത്തിൽ സൃഷ്ടിക്കുന്ന അനുഭൂതികളാണ് പല കഥകളുടെയും പ്രമേയം. ആത്മഹത്യ ചെയ്യുകയോ എന്തിന്, വായനക്കാരൻ, ജലാശയം, രക്തജാതൻ, ദേവീവിലാസം എൽ. പി. സ്കൂൾ തുടങ്ങി സഹൃദയർ ഓർത്തെടുക്കുന്ന കഥകൾ നിരവധിയുണ്ട്. ഇയ്യോബിൻ്റെ സ്വപ്നവും കണ്ണാടിക്കുഴലും, ദൈനംദിനം, കാറ്റും മഴയുമുള്ള രാത്രി, ജലാശയം, ഒറ്റയ്ക്കു നടക്കുന്നതിൻ്റെ രഹസ്യം നീലാകാശത്തിലേക്ക് പറന്നുയരുന്ന വെള്ളകൊക്കുകൾ(കഥാസമാഹാരങ്ങൾ) സ്വപ്നങ്ങൾ നഷ്ടപ്പെട്ടതിൻ്റെ പിറ്റേദിവസം, നീലനദി, സഹജീവിതം, വെയിൽ വെള്ളം കുടിക്കാൻ പോവുമ്പോൾ (നോവലുകൾ) പെരുവഴിയിലെ ഭൂതങ്ങൾ, സ്വപ്നത്തിൻ്റെ അവശിഷ്ടങ്ങൾ, വേദനാനിർഭരമായ ഒരു ജീവിതം( നാടകങ്ങൾ) ആദിഷിൻ്റെ ആട്ടിൻകുട്ടി, അപ്സരസ്സും മന്ത്രവാദിയപ്പൂപ്പനും, സൂത്രശാലിയായ പൂച്ചക്കൂട്ടി, അഭിനന്ദിൻ്റെ സൂത്രപ്പാവ(ബാലസാഹിത്യം),മഴയും വെയിലും കുറേ പക്ഷികളും(ഓർമ്മക്കുറിപ്പുകൾ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങൾപ്രസിദ്ധീകരിച്ചു കൊണ്ട്സമാന്തര പുസ്തകപ്രസാധകനായും വിതരണക്കാരനായും  വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. 

കണ്ണൂർ ജില്ലയിലെ കുളപ്പുറം ഗ്രാമത്തിൽ ജനിച്ചു നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിലേർപ്പെട്ട നൂറുകണക്കിന് മനുഷ്യരിലൊരാളാണ് വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി. സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്നു. ആശയപ്രചരണരംഗത്ത് പ്രവർത്തിച്ചതിനാൽ നവയുഗം നമ്പൂതിരി എന്ന പേരിലാണറിയപ്പെട്ടത്. ഡോ. ഇ.വി. രാമകൃഷ്ണൻ
വി.എസ്.അനിൽകുമാർ എ.സി. ശ്രീഹരി,വി.ആയിഷാ ബീവി എന്നിവർ അംഗങ്ങളും മാധവൻ പുറച്ചേരി സെക്രട്ടറിയുമായ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. ജനുവരി 25ന് രാവിലെ 10 മണിക്ക് പുറച്ചേരിയിലെ വടക്കില്ലത്ത് വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പി.സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും.ഡോ. ഇ.വി. രാമകൃഷ്ണൻ അവാർഡ് സമർപ്പിക്കും.