കെ കെ രാഗേഷിനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റിയാൽ പാര്‍ട്ടി രക്ഷപ്പെടും;  കെ കെ രാഗേഷിനെതിരെ രൂക്ഷവിമര്‍ശനം

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എ വി ബാലന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചുള്ള പോസ്റ്റിലാണ് വിമര്‍ശനം. സഖാവ് ബാലന് റെഡ് സല്യൂട്ട് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ നിരവധി പ്രവര്‍ത്തകരാണ് രാഗേഷിനെതിരെ കമന്റ് ചെയ്തിരിക്കുന്നത്.

 

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എ വി ബാലന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചുള്ള പോസ്റ്റിലാണ് വിമര്‍ശനം. സഖാവ് ബാലന് റെഡ് സല്യൂട്ട് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ നിരവധി പ്രവര്‍ത്തകരാണ് രാഗേഷിനെതിരെ കമന്റ് ചെയ്തിരിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവിനെക്കുറിച്ച് രണ്ട് വാക്ക് കുറിക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാഞ്ഞിട്ടാണോ അതോ പാരമ്പര്യത്തെ കുറിച്ചറിയാഞ്ഞിട്ടാണോയെന്ന് ചോദിച്ചാണ് വിമര്‍ശനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ കനത്ത വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് നവമാധ്യമങ്ങളിലൂടെ പുതിയ വിമര്‍ശനങ്ങള്‍. പാനൂരിലെ മുന്‍ ഏരിയ സെക്രട്ടറിയും കണ്ണൂരിലെ സിപിഎമ്മിനെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത എ വി ബാലന് അന്തിമോപചാരം അര്‍പ്പിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് കമന്റുകള്‍ നിറയുന്നത്. രാഗേഷ് പാര്‍ട്ടി സെക്രട്ടറിയായി തുടരുന്നിടത്തോളം കാലം കണ്ണൂരില്‍ സിപിഎം പരാജയങ്ങള്‍ നേരിടുമെന്നും പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് രാഗേഷിനെ മാറ്റിയെങ്കില്‍ മാത്രമേ പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്നും കമന്റുകളുണ്ട്.