കുയിലൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പ്രതിഷ്ഠ ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ നടന്നു

കുയിലൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രപ്രതിഷ്ഠ ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ നടന്നു.ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ്

 

ഇരിക്കൂര്‍: കുയിലൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രപ്രതിഷ്ഠ ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ നടന്നു.ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് മുച്ചിലോട്ട് ഭഗവതിയുടെയും ഉപദേവതമാരുടെയും പ്രതിഷ്ഠ നടന്നത്. 200 വര്‍ഷത്തിന് ശേഷം ഒരുനാടിന്റെ  പ്രതീക്ഷയും കാത്തിരിപ്പിനും വിരാമമിട്ട് ഭുവനേശ്വരിയുടെ ശ്രീകോവിലില്‍ വിളക്ക് തെളിഞ്ഞു.

കുയിലൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പ്രതിഷ്ഠാകര്‍മ്മം  രാവിലെ ഭക്തരുടെ സാന്നിധ്യത്തിലാണ് നടന്നത്. പുണ്യാഹം,ശുദ്ധി, ഗണപതിഹോമം  തുടര്‍ന്ന്  ശുഭമുഹൂര്‍ത്തത്തില്‍  ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍, ശങ്കരനാരായണന്‍ നമ്പൂതിരി, പത്മനാഭന്‍ നമ്പൂതിരി, സുരേന്ദ്രന്‍ നമ്പൂതിരി, ശശിധരന്‍ നമ്പൂതിരി,ശ്രീഹരി നമ്പൂതിരി,ക്ഷേത്രം മേല്‍ശാന്തി അഖിലേഷ് നമ്പൂതിരി എന്നിവരാണ്  മുച്ചിലോട്ട് ഭഗവതിയുടെയും ഉപദേവതമാരുടെയും പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തിയത്. കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളിലെ കോമരത്തച്ചന്മാരും, ആചാര സ്ഥാനികരും ചടങ്ങില്‍ പങ്കെടുത്തു.

പ്രതിഷ്ഠക്കൊപ്പം കലശാഭിഷേകവും ഉച്ചപൂജയും കഴിഞ്ഞ് ശ്രീകോവില്‍ നട തുറന്നു. തുടര്‍ന്ന് വരച്ചുവെയ്ക്കല്‍ ചടങ്ങ്, കളിയാട്ടം ഏല്‍പ്പിക്കല്‍ ചടങ്ങ്, മേലേരി ചുറ്റുവിളക്ക്, മറ്റ് അടിയന്തിരങ്ങള്‍ എന്നിവ നടന്നു. ഇന്ന്  രാവിലെ നട തുറക്കല്‍, ഉഷപൂജ. വൈകു. 6 ന് ദീപാരാധന. സ്വാമി ആത്മ ചൈതന്യയുടെ ആദ്ധ്യാത്മിക പ്രഭാഷണം.14ന് രാവിലെ നടതുറക്കല്‍. വൈകുന്നേരം സഹസ്രദീപം തെളിയിക്കല്‍. 15ന് പുലര്‍ച്ചെ 5ന് വിഷുക്കണി ദര്‍ശനം. 

16ന് സന്ധ്യവിളക്കിന് ശേഷം കളിയാട്ടം തുടങ്ങല്‍ അടിയന്തിരം. തലച്ചിലാന്‍ തെയ്യം, മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, കുഴിയടുപ്പില്‍ അഗ്‌നിപകരല്‍, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍കാളി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ തോറ്റം,ശേഷം വടക്കേ ഭാഗം, ഇളനീര്‍പൊളി.

17ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍കാളി തെയ്യങ്ങള്‍ തുടര്‍ന്ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം. വൈകുന്നേരം പുലിയൂര്‍കണ്ണന്‍ വെള്ളാട്ടം. തലച്ചിലാന്‍ തെയ്യം, മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ തോറ്റം, കല്യാണപന്തല്‍ കയ്യേല്‍ക്കല്‍.  

18ന് പുലര്‍ച്ചെ ഗണപതി തോറ്റം, കോടിയിലത്തോറ്റം, നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, പുലിയൂര്‍ കാളി എന്നീ തെയ്യങ്ങള്‍. ഉച്ചയ്ക്ക് മേലേരി കയ്യേല്‍ക്കല്‍. ഉച്ചക്ക് 12.30ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിനിവരല്‍. രാത്രി തിരുമുടി ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.