താമരശ്ശേരിയിൽ കണ്ണൂർ സ്വദേശിയായ മോഷ്ടാവിനെ തന്ത്രപൂർവം കടക്കകത്ത് പൂട്ടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ

മോഷണത്തിനിടെ കണ്ണൂർ സ്വദേശിയായ യുവാവിനെ തന്ത്രപൂർവം കടക്കകത്ത് പൂട്ടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ. നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശിയായ മഹേഷിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്

 


കണ്ണൂർ:മോഷണത്തിനിടെ കണ്ണൂർ സ്വദേശിയായ യുവാവിനെ തന്ത്രപൂർവം കടക്കകത്ത് പൂട്ടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ. നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശിയായ മഹേഷിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. താമരശ്ശേരി താഴെപരപ്പൻ പൊയിലിൽ പ്രവർത്തിക്കുന്ന എം ആർ ചിക്കൻ സ്റ്റാ‍ളിലാണ് പ്രതി മോഷണം നടത്താൻ കയറിയത്.ഞായറാഴ്ച്ചപുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കടയിൽ പുലർച്ചെ ലോഡ് വരാനുള്ളതിനാൽ മുൻവശത്തെ ഗ്രിൽ ലോക്ക് ചെയ്തിരുന്നില്ല. 

അതിനാൽ തന്നെ മോഷ്ടാവ് സുഖമായി അകത്തേക്ക് കടക്കുകയായിരുന്നു. കള്ളൻ്റെ പ്രവർത്തികൾ റോഡിൻ്റ എതിർവശത്ത് കാറിനകത്ത് ഇരിക്കുകയായിരുന്ന നാട്ടുകാരായ രണ്ട് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇവർ കടയുടെ ഡോർ പുറത്തു നിന്നും പൂട്ടി താമരശ്ശേരി പൊലീസിൽ വിവരമറിയിച്ചു. പിന്നീട് പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.എന്നാൽ നേരം വെളുത്തപ്പോൾ മറ്റൊരു കടക്കാരനും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. താമരശ്ശേരി കാരാടിയിൽ പ്രവർത്തിക്കുന്ന 18 കഫേ എന്ന സ്ഥാപനത്തിൽ നിന്നും 2000 രൂപയും, മൊബൈൽ ചാർജറും, 3000 രൂപ വിലമതിക്കുന്ന മറ്റു വസ്തുക്കളും മോഷ്ടിച്ചതായാണ് പരാതി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി മഹേഷാണെന്ന് തിരിച്ചറിഞ്ഞു.

മോഷണം നടന്ന രണ്ട് സ്ഥാപനങ്ങൾക്കും മധ്യത്തിലുള്ള താമരശ്ശേരി വട്ടക്കുണ്ട് എന്ന സ്ഥലത്തെ പച്ചക്കറി കടയിലും ഇയാൾ മോഷണം നടത്തിയതായി നാട്ടുകാർ പറയുന്നു. താമരശ്ശേരി പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.