സ്വയം മറന്ന് പാടി ശങ്കരൻ നമ്പൂതിരി; ശുഭപന്തുവരാളി രാഗത്തിൽ ലയിച്ച് നീലകണ്ഠ അബോഡ്

സംഗീത കച്ചേരിയിൽ ഒരു രാഗം ഒരു കീർത്തനം പല ഭാവം എന്ന ആനന്ദ സമർപ്പൺ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പന്ത്രണ്ടാമത്തെ കച്ചേരിയിൽ നാദോപാസനയുമായി കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും, സിനിമ പിന്നണി ഗായകനും, സംഗീതജ്ഞനുമായ പ്രണവം എം കെ. ശങ്കരൻ നമ്പൂതിരി.
 

തളിപ്പറമ്പ്: സംഗീത കച്ചേരിയിൽ ഒരു രാഗം ഒരു കീർത്തനം പല ഭാവം എന്ന ആനന്ദ സമർപ്പൺ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പന്ത്രണ്ടാമത്തെ കച്ചേരിയിൽ നാദോപാസനയുമായി കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും, സിനിമ പിന്നണി ഗായകനും, സംഗീതജ്ഞനുമായ പ്രണവം എം കെ. ശങ്കരൻ നമ്പൂതിരി. കർണ്ണാടക സംഗീതത്തിലെ നാല്പത്തിഅഞ്ചാം മേളകർത്താരാഗം ശുഭപന്തുവരാളിയിൽ (അക്ഷരാർത്ഥത്തിൽ 'മംഗളകരമായ ചന്ദ്രൻ') മുത്തുസ്വാമി ദീക്ഷിതർ രചിച്ച ശ്രീ സത്യനാരായണം ഉപാസ്മഹേ എന്ന കീർത്തനം ആലപിച്ചപ്പോൾ സംഗീത പ്രേമികൾ സ്വയം മറന്ന് ലയിച്ചിരുന്നു. 

ഈ രാഗത്തിൽ രാഗാലാപനം, താനം, ശ്രീ സത്യനാരായണൻ ഉപാസ്മഹേ എന്ന കീർത്തനം, നിരവൽ,സ്വരവിസ്താരം എന്നിവ ഉൾപ്പെടുത്തി രണ്ടു മണിക്കൂറോളം സ്വയം ആസ്വദിച്ചാണ് അദ്ദേഹം ആലപിച്ചത്. ചിദംബരനാഥയോജിയുടെ സാന്നിദ്ധ്യത്തിൽ മുത്തുസ്വാമി ദീക്ഷിതർ വാരണാസിയിൽ താമസിച്ചപ്പോൾ ഈ ക്ഷേത്രം സന്ദർശിച്ചപ്പോൾ രചിച്ചതാണ് ഈ കൃതി.

ശ്രേഷ്ഠസംഗീതത്തിന്റെ ഉന്നത ശൈലങ്ങളിലേക്ക് അനായാസം പറന്നു കയറിയ ഗായകനും, പ്രശസ്ത വയലിൻ വിധ്വാൻ ആനന്ദ് ആർ ജയറാമും ചേർന്ന് ശുദ്ധ രീതിയിൽ രണ്ടു മണിക്കൂർ ആലപിച്ചപ്പോൾ ഏവർക്കും ആനന്ദത്തിന്റെ ശുഭ സൂചകമാണ് പ്രധാനം ചെയ്തത്. കെ. പി. ബിജു സ്വാഗതം പറഞ്ഞു. പ്രശസ്ത സംഗീതജ്ഞൻ എം. ജയചന്ദ്രൻ കലാകാരന്മാരെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.