തലശേരി - മാഹി ബൈപാസ് റോഡ് യാത്രക്കാർക്ക് മരണക്കെണിയൊരുക്കുന്നു: രമിതയുടെ ജീവനെടുത്തത് പൊലിസിനെ വെട്ടിച്ച് മരണപ്പാച്ചിൽ നടത്തിയ ചെങ്കൽ ലോറി , അധ്യാപികയുടെ ദാരുണ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി

തലശേരി - മാഹി ബൈപ്പാസ് റോഡ് വാഹന യാത്രക്കാർക്ക് മരണക്കെണിയൊരുക്കുന്നു.ജോലി കഴിഞ്ഞു വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ധ്യാപിക ചെങ്കൽ ലോറിയിടിച്ചു കൊല്ലപ്പെട്ടത് നാടിനെ ദുഃഖത്തിലാഴ്ത്തി.

 

കണ്ണൂർ : തലശേരി - മാഹി ബൈപ്പാസ് റോഡ് വാഹന യാത്രക്കാർക്ക് മരണക്കെണിയൊരുക്കുന്നു.ജോലി കഴിഞ്ഞു വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ധ്യാപിക ചെങ്കൽ ലോറിയിടിച്ചു കൊല്ലപ്പെട്ടത് നാടിനെ ദുഃഖത്തിലാഴ്ത്തി.തലശ്ശേരി-മാഹി ബൈപ്പാസിലാണ് ചെങ്കൽലോറി സ്‌കൂട്ടറിലിടിച്ച് അധ്യാപിക ദാരുണമായിമരിച്ചത്. പള്ളൂര്‍ ഇരട്ടപ്പിലാക്കൂല്‍ നവധാര റോഡിലെ ഐശ്വര്യയില്‍ ഡോ. കെ ടി രമിത(40)യാണ് മരിച്ചത്. പാലയാട് സര്‍വകലാശാല കാമ്പസില്‍ ആന്ത്രപ്പോളജി വിഭാഗം ഗസ്റ്റ് ലക്ചററാണ് രമിത.

ഇന്നലെ വൈകിട്ട് 5.30-ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ബൈപ്പാസിലെ മേല്‍പ്പാലത്തിന് സമീപം ചെങ്കല്ല് കയറ്റിയ ലോറി രമിതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ രമിതയെ ഉടന്‍ മാഹി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ സര്‍വീസ് റോഡില്‍ മാഹി പോലിസ് ചെങ്കല്‍ലോറികള്‍ പരിശോധിക്കുന്നുണ്ടായിരുന്നു. പോലിസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ടിപ്പര്‍ലോറിയാണ് അപകടമുണ്ടാക്കിയത്.  

വിമുക്തഭടന്‍ പരേതനായ അന്തോളി തൂവക്കുന്ന് കുഞ്ഞിരാമന്‍ -കുണ്ടാഞ്ചേരി സൗമിനി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ബിജുമോന്‍ (മാഹി ഐടി കമ്പനി ജീവനക്കാരന്‍). മക്കള്‍: അനീക, അന്‍താര (പള്ളൂര്‍ സെയ്ന്റ് തെരേസാസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍). മൃതദേഹം മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലിസ് ലോറി ഡ്രൈവർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.