എം.ഡി.എം.എ വിതരണ ശൃംഖലയിലെ മുഖ്യപ്രതി തലശ്ശേരിയിൽ അറസ്റ്റിൽ
തലശ്ശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ എം.ഡി.എം.എ വിതരണ ശൃംഖലയിലെ മുഖ്യപ്രതിയായ യുവാവ് അറസ്റ്റിൽ. ചിറക്കരയിലെ പുതിയ കുറുക്കൻ കണ്ടി മുജ്തബ (28) ആണ് പിടിയിലായത്. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് തലശ്ശേരി പൊലീസ് പിടികൂടിയത്.
തലശ്ശേരി മേഖലയിൽ എം.ഡി.എം.എ വിതരണം നടത്തുന്ന മാഫിയയുടെ മുഖ്യകണ്ണിയെന്ന് കരുതുന്ന ഇയാള ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ, തലശ്ശേരി ഡാൻസഫ് ടീമുകളും തലശ്ശേരി എ.എസ്.പി സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ജൂൺ 11-ന് തലശ്ശേരി ചിറക്കരയിൽ നിന്ന് 185 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം ന്യൂമാഹിയിൽ 0.86 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ നിന്നാണ് അന്വേഷണം പ്രതിയിലേക്ക് എത്തിയത്.
ആവശ്യക്കാർ നേരിട്ട് പണം കൈമാറുകയും തുടർന്ന് ഇടനിലക്കാർ വഴി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മയക്കുമരുന്ന് നിക്ഷേപിച്ച് അതിന്റെ ലൊക്കേഷൻ ഉപഭോക്താക്കൾക്ക് കൈമാറുകയുമായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതിയെന്ന് പൊലീസ് പറഞ്ഞു.
ന്യൂമാഹിയിൽ നടത്തിയ ഡ്രോപ്പുമായി ബന്ധപ്പെട്ട് മുഹമ്മദ് സമീൽ എന്നയാളെ 185 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയും ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയുമാണ് മുജ്തബയിലേക്കും സംഘത്തിലേക്കും പൊലീസ് എത്തിയത്.
കേസിലെ മറ്റ് പ്രതികൾക്കായി ഡൽഹിയിലും ബംഗളൂരുവിലുമായി അന്വേഷണം തുടരുകയാണ്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭാരത് റെഡ്ഢിയുടെ നിർദേശപ്രകാരം തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപനാണ് അന്വേഷണചുമതല.