തലശേരി ഇല്ലത്ത് താഴെ മണോളിക്കാവ് തിറ മഹോത്സവത്തിനിടെ സുരക്ഷാ ഡ്യൂട്ടിക്ക് നിന്ന പൊലിസിനെതിരെ ബോംബേറ്
വെള്ളിയാഴ്ച്ച പുലർച്ചെയാണ് ബോംബേറിഞ്ഞത്.മണോളിക്കാവിൽ ഉത്സവ നടക്കുന്നതിനിടെ പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ റോഡിലാണ് ബോംബ് വീണുപൊട്ടിയത്
തലശേരി : തലശേരി ഇല്ലത്ത് താഴെ മണോളിക്കാവിന് സമീപം പൊലീസിന് നേരെ ബോംബേറ്'.വെള്ളിയാഴ്ച്ച പുലർച്ചെയാണ് ബോംബേറിഞ്ഞത്.മണോളിക്കാവിൽ ഉത്സവ നടക്കുന്നതിനിടെ പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ റോഡിലാണ് ബോംബ് വീണുപൊട്ടിയത്. കഴിഞ്ഞ ദിവസം മണോളിക്കാവിൽ ഉത്സവത്തിനിടെ സി പി എം - ആർ എസ് എസ് പ്രവർത്തകർ തമ്മിൽ വാക്ക് തർക്കവും സംഘർഷം നടന്നിരുന്നു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഉത്സവം നടന്നിരുന്നത് .
വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നരയോടെയാണ് മണോളിക്കാവിൻ്റെ പ്രവേശന കവാടത്തിന് സമീപത്തെ റോഡിൽ ബോംബ് പൊട്ടിയത്. ബൈപ്പാസ് റോഡിൻ്റെ മുകളിൽ നിന്ന് സ്റ്റീൽ ബോംബ് താഴേക്ക് എറിയുകയായിരുന്നു.പൊലീസ് കാവൽ ഉണ്ടായിരുന്ന സ്ഥലത്തിന് സമീപമാണ് ബോംബ് പൊട്ടിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബോംബെറിഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.അതേസമയം പാനൂർ സെൻട്രൽ പൊയിലൂരിൽ വെള്ളിയാഴ്ച്ച രാവിലെ ഒൻപതു മണിയോടെയാണ് സ്ഫോടനം നടന്നത്.
വീട് നിർമ്മാണത്തിൻ്റെ ഭാഗമായി മണ്ണ് മാന്തി ഉപയോഗിച്ച് പ്രവൃത്തി നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത് . സ്റ്റീൽ ബോംബാണ് പൊട്ടിയത്.സ്ഥലത്ത് നിന്ന് സ്റ്റീൽ ബോംബിൻ്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. സ്ഫോടനത്തിൽ ടിപ്പർ ലോറി ഡ്രൈവർ ഷമിത്ത് ലാലിനാണ് പരിക്കേറ്റത് .സലാം എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്ഫോടനം നടന്നത്. ഹിറ്റാച്ചിയും, ടിപ്പറും ഉപയോഗിച്ച് തറയിൽ മണ്ണ് നിറക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഇടുപ്പിന് പരിക്കേറ്റ ഷമിത്ത് ലാൽ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
കൊളവല്ലൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ബോംബുകൾക്കായി ബോംബ് സ്ക്വാഡ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.