ഓരോ കൗൺസിലറും സ്വന്തം വാർഡിന്റെ ചെയർമാനായി പ്രവർത്തിക്കണം ;  വികസന മാസ്റ്റർ പ്ലാൻ ഓരോ ജനപ്രതിനിധിയുടെയും മനസ്സിലുണ്ടാകണമെന്ന് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ സുബൈർ

ജനസൗഹൃദ ഭരണത്തിന് പുതിയ മാതൃക തീർക്കാൻ ഒരുങ്ങി തളിപ്പറമ്പ് നഗരസഭ. ഓരോ കൗൺസിലറും സ്വന്തം വാർഡിന്റെ ചെയർമാനായി പ്രവർത്തിക്കണമെന്നും വരും വർഷങ്ങളിലേക്കുള്ള

 

 കണ്ണൂർ : ജനസൗഹൃദ ഭരണത്തിന് പുതിയ മാതൃക തീർക്കാൻ ഒരുങ്ങി തളിപ്പറമ്പ് നഗരസഭ. ഓരോ കൗൺസിലറും സ്വന്തം വാർഡിന്റെ ചെയർമാനായി പ്രവർത്തിക്കണമെന്നും വരും വർഷങ്ങളിലേക്കുള്ള വികസന മാസ്റ്റർ പ്ലാൻ ഓരോ ജനപ്രതിനിധിയുടെയും മനസ്സിലുണ്ടാകണമെന്നും തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ സുബൈർ പ്രഥമ കൗൺസിൽ യോഗത്തിൽ അഭിപ്രായപ്പെട്ടു. നഗരസഭയിലെത്തുന്ന പൊതുജനങ്ങളെ വെൽക്കം ഡ്രിങ്ക് നൽകി സ്വീകരിക്കുന്നതുൾപ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങൾ പുതുവർഷം മുതൽ നടപ്പിലാക്കും. ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തുന്നതിലും യോഗങ്ങൾ കൃത്യസമയത്ത് നടത്തുന്നതിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ചെയർപേഴ്സൺ യോഗത്തിൽ വ്യക്തമാക്കി.

 നഗരസഭയുടെ വികസനത്തിനായി രാഷ്ട്രീയത്തിനതീതമായ ഒത്തൊരുമ വേണമെന്ന് തളിപ്പറമ്പ് നഗരസഭയുടെ പ്രഥമ കൗൺസിൽ യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിൽ ചെയർപേഴ്സൺ പി.കെ സുബൈർ ആവശ്യപ്പെട്ടു. വാർഡുകളുടെ സമഗ്ര വികസനത്തിനായി വിദഗ്ധരുടെ സഹായത്തോടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഓഫിസിലെത്തുന്ന ജനങ്ങൾക്ക് അടുത്ത അഞ്ച് വർഷവും വെൽക്കം ഡ്രിങ്ക് നൽകാനും അവരെ സ്വീകരിക്കാൻ പ്രത്യേക സ്റ്റാഫിനെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. കൗൺസിലർമാരായ പി.വി സുരേഷ് കുമാർ, കെ. മുഹമ്മദ് ബഷീർ, കെ.എം ലത്തീഫ്, ടി. ബാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ചെയർപേഴ്സൺ മുന്നോട്ടുവച്ച വികസന കാഴ്ചപ്പാടുകളെ കൗൺസിലർമാർ സ്വാഗതം ചെയ്തെങ്കിലും പദ്ധതികളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ചിലർ ആശങ്ക പ്രകടിപ്പിച്ചു.
നഗരസഭാ ഫണ്ട് ഉപയോഗിക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ടെങ്കിൽ സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്താമെന്ന് ചെയർപേഴ്സൺ മറുപടി നൽകി.

കൗൺസിൽ യോഗങ്ങളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം നിർബന്ധമാക്കും. യോഗ വിവരങ്ങൾ കൃത്യസമയത്ത് കൗൺസിലർമാരെയും മാധ്യമങ്ങളെയും അറിയിക്കും. പുതുവത്സര ദിനം മുതൽ ജനങ്ങളെ വെൽക്കം ഡ്രിങ്ക് നൽകി സ്വീകരിച്ചു തുടങ്ങുവാനും തീരുമാനിച്ചു. യോഗത്തിന് ശേഷം നഗരസഭയിലെ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുന്ന ചടങ്ങും നടന്നു.