സമരത്തിനിടെ നഴ്‌സിനെ മർദിച്ചെന്ന പരാതി: കണ്ണൂർ കൊയിലി ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗംഗാധരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു
മിനിമം വേതനം ആവശ്യപ്പെട്ട് കൊയിലി ആശുപത്രി കോംപൗണ്ടിൽ സമരം ചെയ്ത നേഴ്‌സിനെ മർദിച്ച സംഭവത്തിൻ ആശുപത്രി സൂപ്രണ്ടിനെതിരെ കേസ്.
കണ്ണൂർ: മിനിമം വേതനം ആവശ്യപ്പെട്ട് കൊയിലി ആശുപത്രി കോംപൗണ്ടിൽ സമരം ചെയ്ത നേഴ്‌സിനെ മർദിച്ച സംഭവത്തിൻ ആശുപത്രി സൂപ്രണ്ടിനെതിരെ കേസ്. കണ്ണൂർ തളാപ്പ് കൊയിലി ആശുപത്രി സൂപ്രണ്ട് ഡോ. ഗംഗാധരനെതിരെയാണ് ടൗൺ പോലീസ് കേസ് എടുത്തത്. ബി എൻ എസ് പ്രകാരം 126(2), 115(2), 118(1) വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
മിനിമം വേതനവുമായി ബന്ധപ്പെട്ട സമരത്തിനിടെ ഉളിക്കൽ മണിക്കടവ് സ്വദേശിനി ടിൻ്റു ജോസഫി നെ മർദിച്ചെന്നാണ് പരാതി.
കൊയിലി ഉൾപ്പടെ നഗരത്തിലെ ആശുപത്രികളിൽ വേതനം വർധിപ്പിക്കണമെന്ന് ആവശ്യപെട്ട് നഴ്‌സുമാർ അനിശ്ചിത കാലം സമരം ചെയ്തിരുന്നു. മറ്റ് ആശുപത്രികൾ വേതനം വർധിപ്പിച്ചപ്പോൾ കൊയിലി സമ്മതിച്ചിരുന്നില്ല.
തുടർന്ന് നഴ്‌സുമാർ കൊയിലി ആശുപത്രി കോംപൗണ്ടിൽ എത്തി സമരം ചെയ്തിരുന്നു ഇതിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ 15 ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തൻ്റെ കാബിനിൽ നിന്നും പുറത്തിറങ്ങിയ ഡോക്ടർ ഗംഗാധരനെ നഴ്സുമാർ ഉപരോധിക്കുന്നതിനിടെ ഇയാൾ ടിൻ്റു ജോസഫിൻ്റെ തലമുടി കുത്തിപ്പിടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും ചെയ്തു വെന്നാണ് പരാതി.