മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനും മത്സര രംഗത്തേക്ക് : വേങ്ങാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയാകും

മുൻ കെ.പി.സി.സി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് മമ്പറം ദിവാകരൻ മത്സരിക്കുന്നത്

 

കണ്ണൂർ: മുൻ കെ.പി.സി.സി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് മമ്പറം ദിവാകരൻ മത്സരിക്കുന്നത്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു ഈ സീറ്റ്. സി.പി.എം സ്ഥാനാർത്ഥിയാണ് ജയിച്ചത്. ഇക്കുറി സീറ്റ് പിടിച്ചെടുക്കുകയും സി.പി.എം ഭരിക്കുന്ന വേങ്ങാട് പഞ്ചായത്തിൽ പ്രവർത്തകരിൽ ആവേശം പകരുകയും ചെയ്യുന്നതിനാണ് കോൺഗ്രസ് മുതിർന്ന നേതാവായ മമ്പറം ദിവാകരനെ കളത്തിലിറക്കിയത്.

 ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മമ്പറം ദിവാകരനെതിരെ കോൺഗ്രസ് അച്ചടക്കനടപടി സ്വീകരിച്ചത്. എന്നാൽ പിന്നീട് അന്നത്തെ കെ.പി.സി.സി അദ്ധ്യക്ഷനായുള്ളകെ. സുധാകരനുമായുള്ള തർക്കം ഒത്തുതീരുകയും മമ്പറം ദിവാകരന് പാർട്ടിയിലേക്കുള്ള തിരിച്ചു വരവിന് കളമൊരുങ്ങുകയുമായിരുന്നു. തൻ്റെ വീടു നിൽക്കുന്നതിൻ്റെ പരിസരത്തെ വാർഡിലാണ് മമ്പറം ദിവാകരൻ മത്സരിക്കുന്നത്.

 സി.പി.എമ്മിൻ്റെ പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് വേങ്ങാട് ഗ്രാമ പഞ്ചായത്ത് '2016 ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരൻ. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനെതിരെ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ റിബലായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്നാണ് പാർട്ടിയിലേക്ക് തിരിച്ചെടുത്തത്.