കേരള സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല രജിസ്‌ട്രേഷന്‍ ദിനാചരണം അഞ്ചരക്കണ്ടിയിൽ : ജനുവരി നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല രജിസ്‌ട്രേഷന്‍ ദിനാചരണം ജനുവരി നാലിന് അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് രജിസ്‌ട്രേഷന്‍ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

 

കണ്ണൂര്‍ : കേരള സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല രജിസ്‌ട്രേഷന്‍ ദിനാചരണം ജനുവരി നാലിന് അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് രജിസ്‌ട്രേഷന്‍ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും പഴക്കവും പാരമ്പര്യമുള്ള ഒരു വകുപ്പാണ് രജിസ്‌ട്രേഷന്‍. 160 വര്‍ഷത്തെ ചരിത്ര പാരമ്പര്യം ഇതിനുണ്ട്. 1865ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ രാജ്യത്ത് തന്നെ ആദ്യത്തെ രജിസ്‌ട്രേഷന്‍ സംവിധാനം വന്നത് കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ്. 

മര്‍ഡോക്ക് ബ്രൗണ്‍ എന്ന ബ്രിട്ടീഷ് പ്രഭു അവിടത്തെ കറുപ്പതോട്ടത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ സംവിധാനം ഒരു പുതിയ ഭരണ വകുപ്പിന് തുടക്കം കുറിക്കുകയായിരുന്നു.  1865ല്‍ ആരംഭിച്ച ഈ സംവിധാന പ്രകാരം ആദ്യ രജിസ്‌ട്രേഷന്‍ നടന്നത് 1867 ജനുവരി 4 നാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് പരിഗണിച്ച് ഇനി മുതല്‍ എല്ലാവര്‍ഷവും രജിസ്‌ട്രേഷന്‍ ദിനമായി ജനുവരി നാലിന് ആചരിക്കാന്‍ സര്‍ക്കാര്‍  തീരുമാനിച്ചിട്ടുണ്ട്.ആദ്യ ദിനാചരണം വകുപ്പിന് ജന്മം നല്‍കിയ അഞ്ചരക്കണ്ടിയില്‍  നടത്തും. അന്നേ ദിവസം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ മാര്‍ മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥ പ്രമുഖര്‍   സംബന്ധിക്കും. 

ഓരോ ജില്ലയിലെയും മെച്ചപ്പെട്ട സേവനം കാഴ്ച്ചവെച്ച സബ്ബ് രജിസ്ട്രാറാഫീസുകള്‍, മികച്ച ജില്ലാ രജിസ്ട്രറോഫീസുകള്‍, ചിട്ടി ഓഫീസുകള്‍, മേഖലാ ഓഫീസുകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത അവാര്‍ഡ് ദാനവും ഇതോടനുബന്ധിച്ച് നടക്കും.വാര്‍ത്താ സമ്മേളനത്തില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബീനോയ് കുര്യന്‍,രജിസ്‌ട്രേഷന്‍   ഉത്തര മേഖല ഡി ഐ ജി രാജേഷ് ഗോപാലന്‍,  ചന്ദ്രന്‍ കല്ലാട്ട്,  എ.ബി സത്യന്‍ എന്നിവര്‍ പങ്കെടുത്തു.