സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃത്വവുമായി ചർച്ചയ്ക്കില്ലെന്ന് വിമത സ്ഥാനാർത്ഥി
കണ്ണൂർ കോർപറേഷൻ പതിനഞ്ചാം ഡിവിഷനായ വാരത്ത് മുസ്ലീം ലീഗ് പ്രവർത്തകരുടെ പിൻതുണയോടെയാണ് താൻ മത്സരിക്കുന്നതെന്ന് മുസ്ലീം ലീഗ് വിമത സ്ഥാനാർത്ഥിയായ കെ. പിറയീസ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
കണ്ണൂർ : കണ്ണൂർ കോർപറേഷൻ പതിനഞ്ചാം ഡിവിഷനായ വാരത്ത് മുസ്ലീം ലീഗ് പ്രവർത്തകരുടെ പിൻതുണയോടെയാണ് താൻ മത്സരിക്കുന്നതെന്ന് മുസ്ലീം ലീഗ് വിമത സ്ഥാനാർത്ഥിയായ കെ. പിറയീസ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രാദേശിക പ്രവർത്തകരുടെ വികാരത്തിനെതിരെയാണ് മുസ്ലിം ലീഗ് നേതൃത്വം സ്ഥാനാർത്ഥിയെ നിർത്തിയത്. 2015 മുതൽ ഇവിടെ വാർഡ് തലത്തിലുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്ന് പ്രവർത്തകർ ആവശ്യപ്പെടുന്നതാണ്.
എന്നാൽ പ്രവർത്തകരുടെ വികാരം അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ല. പ്രവർത്തകരുടെ വികാരത്തിൻ്റെ ഭാഗമായാണ് താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി നിൽക്കുന്നതും ജില്ലാ നേതൃത്വവുമായി വൈകിയ വേളയിൽ ഇനിയൊരു ചർച്ചയ്ക്കും തയ്യാറല്ലെന്നും കെ.പി റയീസ് പറഞ്ഞു. വാരം ഡിവിഷനിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ജയിക്കുകയാണെങ്കിൽ ആ സമയം മാധ്യമങ്ങളോട് ആരുടെ കൂടെ നിൽക്കുമെന്ന നിലപാട് പ്രഖ്യാപിക്കും. താനുമായി മുസ്ലീം ലീഗിൻ്റെ ജില്ലാ നേതൃത്വത്തിലെ ഔദ്യോഗിക ഭാരവാഹികൾ ചർച്ച നടത്തിയിട്ടില്ല. സംസ്ഥാന ഭാരവാഹിയായ അബ്ദുറഹ്മാൻ കല്ലായിയുമായി ചർച്ച നടത്താൻ തയ്യാറാണ്. മുസ്ലീം ലീഗ് നേതൃത്വം നിർത്തിയ സ്ഥാനാർത്ഥിയെ പിൻവലിച്ച് തന്നെ പിൻതുണക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ ലീഗ് പ്രാദേശിക ഭാരവാഹികളായഹംസ ഹാജി പുല്ലാനിയോട്, അബ്ദുസമദ് പടിക്കൽ, വി.കെ. അബ്ദുൽ ജബ്ബാർ, പി.സി നൂർ ദ്ദീൻ, എന്നിവരും പങ്കെടുത്തു.