കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പ്രസവ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു ; നവജാത ശിശു ഗുരുതരാവസ്ഥയിൽ

പരിയാരത്തെകണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു.

 

തളിപറമ്പ് : പരിയാരത്തെകണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു.

പയ്യന്നൂര്‍ തെക്കെ മമ്പലത്തെ കാനായി വീട്ടില്‍ കെ.പാര്‍വ്വതി(23) യാണ് വെള്ളിയാഴ്ച്ച രാവിലെ ആറിന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

വ്യാഴാഴ്ച്ച രാത്രി 11.30 നാണ് ഇവരെ കടുത്ത ശ്വാസംമുട്ടലുമായി മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്.
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന മയോപ്പതി എന്ന അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായ പാര്‍വ്വതിയുടെ കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിനിടയില്‍ മൂന്ന് തവണ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഡോക്ടർമാർ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന്റെ നിലയും ഗുരുതരമാണ്. നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് കുഞ്ഞ്. നീലേശ്വരത്തെ പി.പവിത്രന്‍-കെ.ഗീത ദമ്പതികളുടെ മകളാണ്.

തളിപ്പറമ്പ് നരിക്കോട്ടെ വിധു ജയരാജാണ് ഭര്‍ത്താവ്. ഏക സഹോദരി ശ്രീലക്ഷ്മി. സംഭവത്തില്‍ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശവസംസ്‌ക്കാരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച്ച രാവിലെ 11 ന് സമുദായ ശ്മശാനത്തില്‍ നടക്കും.