മദ്യമൊഴുക്കി കുടുംബങ്ങൾ തകർക്കുന്ന എൽ.ഡി.എഫ് സർക്കാരിനെതിരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തുമെന്ന് കേരള മദ്യനിരോധനസമിതി

നാടെങ്ങും മദ്യമൊഴുക്കി കുടുംബങ്ങൾ തകർക്കുന്ന എൽ.ഡി.എഫിന് വോട്ടില്ലെന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധന സമിതി തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി സംസ്ഥാനമാകെ പ്രചാരണം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെൻ്റ് മാളിയേക്കൽ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

 

കണ്ണൂർ : നാടെങ്ങും മദ്യമൊഴുക്കി കുടുംബങ്ങൾ തകർക്കുന്ന എൽ.ഡി.എഫിന് വോട്ടില്ലെന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധന സമിതി തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി സംസ്ഥാനമാകെ പ്രചാരണം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെൻ്റ് മാളിയേക്കൽ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആളുകൾ കുടുംബ സമേതം എത്തുന്ന വിധം മദ്യശാലകളെ ആകർഷണമാക്കണമെന്നാണ് എക്സൈസ് മന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് കേരളം അഭിമുഖീകരിക്കുന്ന മഹാവിത്താണ് മദ്യമെന്ന് സമ്മതിച്ച എൽ ഡി എഫ് ഇപ്പോൾ ശ്രമിക്കുന്നത് മദ്യോപയോഗം ഗൗരവമുള്ള ഒരു വിഷയമേയല്ലെന്ന് വരുത്തി തീർക്കാനാണ്. 

മദ്യത്തെ മറന്നു കൊണ്ട് മറ്റ് ലഹരികൾക്കെതിരെ മാത്രമായി ജനവികാരം തിരിച്ചു വിടാനാണ് സർക്കാർ നീക്കം നടത്തുന്നത്. ഇതു മദ്യലോബിയെ സഹായിക്കാനും അവരിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാനും വേണ്ടി മാത്രമാണെന്നും ഡോ. വിൻസെൻ്റ് മാളിയേക്കൽ ആരോപിച്ചു. മദ്യത്തിൻ്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിലേറിയ എൽ.ഡി.എഫ് മുൻപില്ലാത്ത വിധം മദ്യ ലഭ്യതയും ഉപയോഗവും കേരളത്തിൽ വർദ്ധിപ്പിച്ചു. ഒൻപതര വർഷത്തിനിടെ സംസ്ഥാനത്ത് ബാറുകൾ 33 ശതമാനംഇരട്ടിയാക്കി. 29 ൽ നിന്ന് 945ലേക്കാണ് ബാറുകളുടെ എണ്ണം കൂട്ടിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യ നിയന്ത്രണാധികാരം റദ്ദു ചെയ്തും ദേവാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും മദ്യശാലകൾ പാലിക്കേണ്ട ദൂരപരിധി ലഘൂകരിച്ചും ബാറുകളുടെ രാത്രികാലങ്ങളിലെ പ്രവർത്തനം കൂട്ടിക്കൊടുത്തും സർക്കാർ മദ്യവ്യാപനത്തിന് കൂട്ടുനിൽക്കുകയാണ്. സംസ്ഥാനത്തെ ബാറുകളിൽ ഇപ്പോൾ വിൽക്കുന്നതിൽ വലിയൊരു പങ്കും കണക്കിൽപ്പെടാത്തതും നികുതിയടക്കാത്തതുമദ്യമാണ്. ഇത്തരം ബാറുകളിൽ പരിശോധന നടത്താനോ കേസെടുക്കാനോ പൊലി സോ, എക്സൈസ് സംഘമോ തയ്യാറാകുന്നില്ല. 

കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാരക ലഹരി പദാർത്ഥം മദ്യമാണെന്ന് തെളിഞ്ഞിട്ടുംഐ.ടി പാർക്കുകളിൽ കൂടി ഇതു വ്യാപിപ്പിക്കാനും പഴം - പച്ചക്കറിയിൽ നിന്നു പോലും മദ്യം ഉൽപ്പാദിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യയിൽ മദ്യനിരോധനം പൂർണമായി നടപ്പിലാക്കിയ സംസ്ഥാനമാണ് ബീഹാർ 'നിതീഷ് കുമാറിൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ വലിയ പങ്കു വഹിച്ചത് ഈ നടപടിയാണ്. സ്ത്രീകളുടെ വോട്ടു നേടിയാണ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയത്. സംസ്ഥാനത്തിൻ്റെറവന്യു വരുമാനം കൂടുകയാണ് ചെയ്തത്. മദ്യപാനജന്യമായ കുറ്റകൃത്യങ്ങളും റോഡ് അപകടങ്ങളും രോഗങ്ങളും അവിടെ കുറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വ്യാജ മദ്യ കടത്ത് തടയാനും സർക്കാരിന് കഴിഞ്ഞു. കേരളം ഭരിക്കുന്ന സർക്കാരും ബീഹാർ മോഡൽ പിൻതുടരണമെന്ന് ഡോ. വിൻസെൻ്റ് മാളിയേക്കൽ ആവശ്യപ്പെട്ടു. മദ്യനിരോധനസമിതി സംസ്ഥാന വൈസ് പ്രസി. ആർട്ടിസ്റ്റ് ശശികല , സംസ്ഥാന സെക്രട്ടറി ഐ.സി മേരി, സംസ്ഥാന സെക്രട്ടറി ടി. ചന്ദ്രൻ, ജില്ലാ ഭാരവാഹികളായ എ രഘു, കെ.ജി വർഗീസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.