കണ്ണൂര്‍ കോര്‍പറേഷന്‍ റോഡുകളിലെ കുഴികള്‍ ; സി പി എം പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ കാര്യാലയം ഉപരോധിച്ചു

 

കണ്ണൂര്‍: കോര്‍പറേഷനിലെ താളിക്കാവില്‍ റോഡ് റീടാറിങ് നടത്തി മാസങ്ങള്‍ക്കുളളില്‍ ഗര്‍ത്തം രൂപപ്പെട്ടത്  റോഡു നിര്‍മാണത്തിലെ അഴിമതികാരണമാണെന്ന് ആരോപിച്ചു സി.പി. എംകണ്ണൂര്‍ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കവാടത്തില്‍ ഉപരോധ സമരം സംഘടിപ്പിച്ചു.വ്യാഴാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് സി.പി. എം പ്രവര്‍ത്തകര്‍ ഉപരോധസമരവും പ്രതിഷേധ ധര്‍ണയും നടത്തിയത്. സി.പി. എംകണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

കോര്‍പറേഷന്‍ മേയര്‍പദവി  മുസ്‌ലിംലീഗിന് കൈമാറാന്‍ ഇനി കുറച്ചുകാലം മാത്രം ബാക്കി നില്‍ക്കവെ അഴിമതിയുടെ കടുംവെട്ടാണ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍ നടത്തുന്നതെന്ന് എം.വി ജയരാജന്‍ പറഞ്ഞു. താളിക്കാവില്‍ വാഹനങ്ങള്‍ പോകുമ്പോള്‍ റോഡില്‍ കുഴികള്‍ രൂപപ്പെടുകയാണ്. കനത്ത മഴയില്‍ ജെല്ലിയും സിമന്റും ഉപയോഗിച്ചു അറ്റക്കുറ്റപണി നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ സമരമാരംഭിക്കുമെന്നും എം.വി ജയരാജന്‍ പറഞ്ഞു. എം. പ്രകാശന്‍ അധ്യക്ഷനായി. എല്‍.ഡി. എഫ് കണ്‍വീനര്‍ എന്‍. ചന്ദ്രന്‍, കെ.പി സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.