സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം തടസപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന : അഡ്വ.മാർട്ടിൻ ജോർജ്
ബലി പെരുന്നാളിന് മുൻപായി സംസ്ഥാന സർക്കാർ അനുവദിച്ച സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം വൈകിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്. സി.പി.എം നിയന്ത്രണത്തിലുള്ള ചില സഹകരണ ബാങ്കുകൾ മനപ്പൂർവം പെൻഷൻ വിതരണം വൈകിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
കണ്ണൂർ : ബലി പെരുന്നാളിന് മുൻപായി സംസ്ഥാന സർക്കാർ അനുവദിച്ച സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം വൈകിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്. സി.പി.എം നിയന്ത്രണത്തിലുള്ള ചില സഹകരണ ബാങ്കുകൾ മനപ്പൂർവം പെൻഷൻ വിതരണം വൈകിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണത്തിനായി സർക്കാർ 1070 കോടി രൂപ അനുവദിച്ച് മെയ് 25 മുതൽ വിതരണം ആരംഭിക്കാൻ നടപടി സ്വീകരിച്ചതാണ്.
എന്നാൽ സർക്കാർ അനുവദിച്ച തുക പല സഹകരണ ബാങ്കുകളിലും അഞ്ചു ദിവസത്തിലേറെയായി വിതരണം ചെയ്യാതെ പിടിച്ചുവെക്കുയാണുണ്ടായത്. സി.പി.എം നിയന്ത്രണത്തിലുള്ള ചില സഹകരണ ബാങ്കുകളിലാണ് മനപ്പൂർവമായ കാലതാമസം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പെൻഷൻ വിതരണം വൈകുന്നതിന്റെ ഉത്തരവാദിത്വം സർക്കാരിന്മേൽ കെട്ടിവെച്ച് സാധാരണ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനുള്ള തരംതാണ രാഷ്ട്രീയ നീക്കമാണ് നടന്നത്. ബലി പെരുന്നാൾ പോലുള്ള വിശേഷ ദിവസത്തിന് മുൻപായി പെൻഷനെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് വയോജനങ്ങളെയും സാധാരണക്കാരെയും വലയ്ക്കുന്ന നടപടിയാണ് സിപിഎം നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളുടെ ഭാഗത്തു നിന്നുണ്ടായത്.
പെൻഷൻ വിതരണം വൈകിയതിനെ തുടർന്ന് ചികിത്സാ ചെലവുകൾ, മരുന്ന് വാങ്ങൽ, വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട കുടുംബച്ചെലവുകൾ എന്നിവ നിറവേറ്റുന്നതിൽ വലിയ ബുദ്ധിമുട്ടാണ് പലർക്കുമുണ്ടായത്. സാമൂഹ്യ സുരക്ഷാ പെൻഷൻ നിരവധി കുടുംബങ്ങളുടെ പ്രധാന വരുമാന സ്രോതസാണെന്നും, അതിന്റെ വിതരണം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. പെൻഷൻ വിതരണത്തിൽ ഉണ്ടായ കാലതാമസത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടു.