കണ്ണൂരിൽ ലഹരി വിൽപ്പനയാരോപിച്ച് അക്രമിക്കപ്പെട്ട ഭർത്താവിനെയും കുടുംബത്തിനെയും പൊലിസ് കള്ളക്കേസിൽ കുടുക്കി ; പരാതിയുമായി യുവതി
ലഹരി വിൽപ്പന ആരോപിച്ചു തന്നെയും ഭർത്താവിനെയും പ്രദേശവാസികളിൽ ചിലർ രാഷ്ട്രീയ സ്വാധീനത്താൽ കള്ളക്കേസിൽ കുടുക്കിയതായി യുവതിയുടെ പരാതി. തോട്ടട അമ്മുപ്പറമ്പ് സ്വദേശിനിയായ ഹരീഷ്മയാണ് കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തങ്ങളെ ചെയ്യാത്ത കുറ്റത്തിന് ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി ആരോപണം ഉന്നയിച്ചു.
കണ്ണൂർ: ലഹരി വിൽപ്പന ആരോപിച്ചു തന്നെയും ഭർത്താവിനെയും പ്രദേശവാസികളിൽ ചിലർ രാഷ്ട്രീയ സ്വാധീനത്താൽ കള്ളക്കേസിൽ കുടുക്കിയതായി യുവതിയുടെ പരാതി. തോട്ടട അമ്മുപ്പറമ്പ് സ്വദേശിനിയായ ഹരീഷ്മയാണ് കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തങ്ങളെ ചെയ്യാത്ത കുറ്റത്തിന് ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി ആരോപണം ഉന്നയിച്ചു.
കഴിഞ്ഞ ജനുവരി ഒന്നിന് രാത്രി പത്തരയോടെ തൻ്റെ ഭർത്താവായ പി.കെ രജിത്ത് ബൈക്കുമെടുത്ത് പുറത്ത് പോയപ്പോൾ തോട്ടട അമ്മു പറമ്പ് ആശ്രമ സമീപത്തു വെച്ച് ഭർത്താവിൻ്റെ കൂടെ മുൻപ് ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്തിരുന്ന സുരേഷും കണ്ടാലറിയാവുന്ന രണ്ടു പേരും ചേർന്ന് മുൻ വൈരാഗ്യത്താൽ തടഞ്ഞു നിർത്തുകയും മർദ്ദിച്ചതിന് ശേഷം ബൈക്ക് തകർക്കുകയും ചെയ്തു. മർദ്ദനമേറ്റ രജിത്ത് വാഹനം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. വാഹനം തകർത്തത് ചോദ്യം ചെയ്യുന്നതിനായി താനും രജിത്തിൻ്റെ സഹോദരിയും ഞങ്ങളുടെ ഒന്നര വയസുള്ള മകനെയും കൂട്ടി പോയപ്പോൾ അവിടെയുണ്ടായിരുന്ന സുരേഷ് ഉൾപ്പെടെ മൂന്നംഗ സംഘം വീണ്ടും അക്രമം നടത്തുകയും ഈ സമയം രജിത്തിൻ്റെ സഹോദരിയുടെ കൈയ്യിലുണ്ടായിരുന്ന തൻ്റെ ഒന്നര വയസുകാരൻ മകന് പരുക്കേൽക്കുകയും ചെയ്തുവെന്ന് ഹരീഷ്മ പറഞ്ഞു.
ബഹളം കേട്ട് അവിടെയെത്തിയ സുരേഷിൻ്റെ ഭാര്യ ഗീതയും സമീപവാസികളിൽ ചിലരും രജിത്തിനെയും ഞങ്ങളെയും അക്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പൊലിസ് പരുക്കേറ്റ ഞങ്ങളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ചവർക്കെതിരെ പരാതി കൊടുത്തു വെങ്കിലും കേസ് നഷ്ടപരിഹാരം നൽകി ഒത്തുതീർക്കാനാണ് എടക്കാട് പൊലിസ് ശ്രമിച്ചത്.
ഇതേ തുടർന്ന് നീതി ലഭിക്കാത്ത ഞങ്ങൾ എസ്.പിക്ക് പരാതി നൽകി. എന്നാൽ ഇതിൽ അനന്തര നടപടിയായി എന്നെയും ഭർത്താവിനെയും ഗീതാ സുരേഷിനെ മർദ്ദിച്ചുവെന്ന പരാതിയിൽ പ്രതി ചേർത്ത കേസെടുക്കുകയാണ് എടക്കാട് പൊലിസ് ചെയ്തത്. ഞങ്ങൾ കുടുംബമൊന്നാകെ ലഹരി വിൽപ്പനക്കാരാണ് ചിത്രീകരിച്ചു കൊണ്ടു സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തുകയാണ് മർദ്ദിച്ചവർ ചെയ്ത് ഇതുകാരണം ലക്ഷങ്ങൾ ബാങ്കിൽ കടമുള്ള ഞങ്ങളുടെ കുടുംബത്തിന് താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. ജോലി ചെയ്തു നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഒരു വർഷം മുൻപുള്ള ലഹരി കേസിൻ്റെ ദൃശ്യങ്ങളാണ് തൻ്റെ ഭർത്താവിനെതിരെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കുന്നത്. തങ്ങൾക്ക് നീതി നിഷേധിച്ച എടക്കാട് പൊലിസിനെതിരെയും സുരേഷിനെതിരെയും നിയമനടപടികളുമായി മുൻപോട്ടു പോകുമെന്നു വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഹരീഷ്മയും ഭർത്താവിൻ്റെ അമ്മയും സഹോദരിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.