22 വർഷമായി മുങ്ങി നടന്ന നിരവധി വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പൊലിസ് പിടികൂടി

കണ്ണൂരിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഒട്ടേറെ വാഹന മോഷണ കേസിലെ പ്രതിയെ പൊലീസ് അതിസാഹസികമായി പിടികൂടി.

 


കണ്ണൂര്‍: കണ്ണൂരിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഒട്ടേറെ വാഹന മോഷണ കേസിലെ പ്രതിയെ പൊലീസ് അതിസാഹസികമായി പിടികൂടി.
22 വര്‍ഷം മുൻപെ 2004 ല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയുമായ ഹരിയാന പല്‍വാല്‍ ഘോഡി വില്ലേജിലെ ബല്‍ദേവ് സിംഗിനെ(60) യാണ് ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ യമുനനദിക്കരികിലുള്ള ടപ്പല്‍ എന്ന സ്ഥലത്ത് വെച്ചു ക്രൈംബ്രാഞ്ച് സംഘം താമസ സ്ഥലത്ത് നിന്നും സാഹസികമായി പിടികൂടിയത്.

ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് വി.ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശാനുസരണം ജൂൺ 14 ന്ഹരിയാന പോലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ മധുസൂദനന്‍, എ.എസ്.ഐ ബിജു, എ.എസ്.ഐ രാജേഷ്‌കുമാര്‍ എന്നിവരടങ്ങുന്ന പൊലിസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റില്‍ ഒരു എല്‍.പി വാറണ്ട് ഉള്‍പ്പെടെ ഒമ്പതോളം വാറണ്ടുകള്‍ ഇയാള്‍ക്കെതിരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുണ്ട്.കഴിഞ്ഞ 22 വര്‍ഷമായി നിയമത്തിനു മുമ്പില്‍ കീഴടങ്ങാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ചുകൊണ്ട് ഹരിയാന ഡല്‍ഹി ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.