പയ്യന്നൂരിൽ കോൺഗ്രസ് എസ് സ്ഥാനാർത്ഥി മത്സരിക്കുന്ന വാർഡിൽ സി പി.എം ബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി : വിമത ഭീഷണി നിലനിൽക്കവെ സ്ഥാനാർത്ഥികൾ പത്രിക നൽകി
പയ്യന്നൂർ : സി.പി.എം ശക്തികേന്ദ്രമായ പയ്യന്നൂരിൽ എൽ.ഡി.എഫ് കോൺഗ്രസ് എസ് പ്രതിനിധിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച നഗരസഭാ വാർഡിൽലസിപിഎം ബ്രാഞ്ച് സെക്രട്ടറി മത്സരത്തിനിറങ്ങി. പയ്യന്നൂർ നഗരസഭയിൽ വിമതനായി സിപിഎം ബ്രാഞ്ച് സെക്രട്ടറി തന്നെ മത്സരത്തിന് ഇറങ്ങിയത് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. പയ്യന്നൂർ കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.
പയ്യന്നൂർ നഗരസഭയിലെ 36-ാം ഡിവിഷനിലാണ് വൈശാഖ് മത്സരിക്കുന്നത്. ഡിവിഷനിൽ കോൺഗ്രസ് എസിലെ പി. ജയനാണ് എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർഥി. എന്നാൽ വൈശാഖിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി വ്യക്തമാക്കി ഇയാളുടെ നോമിനേഷൻ പിൻവലിക്കുന്നതിനുള്ള നീക്കം അണിയറയിൽ ഏരിയാ , ലോക്കൽ നേതൃത്വങ്ങൾ നടത്തിവരികയാണ്. നോമിനേഷൻ പിൻവലിച്ചില്ലെങ്കിൽ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കാനാണ് നീക്കം നടത്തുന്നത്.
അതേ സമയംപയ്യന്നൂർ നഗരസഭയിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക നൽകി. ഇന്ന് രാവിലെഏകെജി ഭവനിൽ നിന്നും പ്രകടനമായെത്തിയാണ് അസി. റിട്ടേണിങ് ഓഫീസർമാരായ കെ അനീഷ്, ടി മധു എന്നിവർ മുമ്പാകെ പത്രിക നൽകിയത്. നേതാക്കളായ ടി ഐ മധുസൂദനൻ എംഎൽഎ, പി സന്തോഷ്, കെ വി ബാബു, വി ബാലൻ, കെ കെ ഗംഗാധരൻ, സി കൃഷ്ണൻ, കെ വി ലളിത, പി വി കുഞ്ഞപ്പൻ, കെ ഹരിഹർ കുമാർ, കെ രാജൻ, ഒ ടി സുജേഷ്, എ ടി പി ഫാറൂഖ്, ശശി വട്ടക്കൊവ്വൽ തുടങ്ങിയവർക്കൊപ്പമാണ് സ്ഥാനാർഥികൾ എത്തിയത്. പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.