പയ്യന്നൂരിലെ ഒന്നര വയസ്സുകാരൻ്റെ മരണം; ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സണും അംഗങ്ങളും കുട്ടിയുടെ വീട് സന്ദർശിച്ചു
അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായി മരണപ്പെട്ട പയ്യന്നൂർ എരമത്തെ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സണും അംഗങ്ങളും സന്ദർശനം നടത്തി.
പയ്യന്നൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായി മരണപ്പെട്ട പയ്യന്നൂർ എരമത്തെ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സണും അംഗങ്ങളും സന്ദർശനം നടത്തി. കുട്ടിയുടെ പിതാവ് സൂരജ്, മാതാവ് വിജിഷ, കുടുംബാംഗങ്ങൾ എന്നിവരോട് കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാറും അംഗങ്ങളും സംസാരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനുമായുള്ള യോഗം മൂന്നു ദിവസത്തിനുള്ളിൽ ഓൺലൈനായി നടത്തുമെന്നും അതിൻ്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികൾ കമ്മീഷൻ ചർച്ച ചെയ്യുമെന്നും ചെയർപേഴ്സൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയും അലംഭാവവും ഉണ്ടായിട്ടുണ്ടെന്നുമാണ് കുട്ടിയുടെ രക്ഷിതാവിനോട് സംസാരിച്ചതിൽ നിന്നും മനസ്സിലായതെന്ന് ചെയർപേഴ്സൺ പറഞ്ഞു. കമ്മീഷന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ ഇക്കാര്യത്തിൽ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കമ്മീഷൻ അംഗങ്ങളായ ബി മോഹൻ കുമാർ, ഡോ എഫ് വിൽസൺ, സിസിലി ജോസഫ് കെ കെ ഷാജു, എന്നിവരും ചെയർപേഴ്സനൊപ്പം ഉണ്ടായിരുന്നു.