പയ്യന്നൂർ ഏരിയാ കമ്മിറ്റിയിലെ ബഹിഷ്കരണം : വാർത്ത അടിസ്ഥാന രഹിതമെന്ന് സി.പി.എം
പയ്യന്നൂർ ഏരിയ കമ്മറ്റി യോഗവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വസ്‌തുതാവിരുദ്ധമാണെന്ന് സി.പി.എം പയ്യന്നൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി വാർത്താ കുറിപ്പിൽ അറിയിച്ചു.
പയ്യന്നൂർ : പയ്യന്നൂർ ഏരിയ കമ്മറ്റി യോഗവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വസ്‌തുതാവിരുദ്ധമാണെന്ന് സി.പി.എം പയ്യന്നൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി വാർത്താ കുറിപ്പിൽ അറിയിച്ചു. സത്യത്തിന്റെ കണിക പോലും ഇല്ലാത്ത വാർത്തകളാണ് ചില പാർട്ടി വിരുദ്ധ മാധ്യമ പ്രവർത്തകരുടെ ഭാവനാവിലാസത്താൽ പടച്ചു വിടുന്നത് .പാർട്ടിയെ പൊതുസമൂഹത്തിന് മുന്നിൽ ഇകഴ്ത്തി കാട്ടുന്നതിനായി കുറച്ചു നാളുകളായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് വീണ്ടുമുണ്ടായത്.
ഇത്തരം വ്യാജ പ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സി. പി. . എം പയ്യന്നൂർ ഏരിയാ സെക്രട്ടറി അഡ്വ: പി. സന്തോഷ് പ്രസ്‌താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിൽ വനിതാ നേതാവ് ഉൾപ്പെടെ അഞ്ച് പേർ ഇറങ്ങിപ്പോയെന്നായിരുന്നു വാർത്ത വന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. പയ്യന്നൂർ കുന്നരുവിലെ രക്തസാക്ഷി ധനരാജിൻ്റെ കുടുംബത്തെ സഹായിക്കുന്നതിനായി പിരിച്ച ഫണ്ടിൻ്റെ കണക്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളായ അഞ്ചുപേർ ഇറങ്ങിപ്പോയെന്നായിരുന്നു പ്രമുഖ മാധ്യമങ്ങളിൽ വാർത്ത വന്നത്.
ഇതോടെ നുണവ്യാപാരികളെ കരുതിയിരിക്കണമെന്ന് സി.പി.എം കണ്ണൂർജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് തൻ്റെ ഫെയ്സ്ബുക്ക് പേജിൽ വിമർശിച്ചു. നേരോടെ നിർഭയം നിരന്തരം കള്ളങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് ചാനലിന്റെ ലേറ്റസ്റ്റ് നുണബോംബ് വന്നിട്ടുണ്ട്. സിപിഐഎമ്മിന്റെ ഏരിയ കമ്മിറ്റിയിൽ പൊട്ടിത്തെറി, നേതാക്കൾ ഇറങ്ങിപ്പോയി' എന്നാണ് പുതിയ ബ്രേക്കിങ്ങ്. രാജീവ് ചന്ദ്രശേഖർ എന്ന ബിജെപി അദ്ധ്യക്ഷന്റെ ചാനൽ മാത്രമായി ഏഷ്യാനെറ്റ് അധഃപതിച്ചിരിക്കുന്നു. നുണവ്യാപാരികളെ കരുതിയിരിക്കുയെന്നാണ് കെ.കെ രാഗേഷിൻ്റെ വിമർശനം.