പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കും: മന്ത്രി കെ മുരളീധരന്‍

 

പരിയാരം : പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിനോടനുബന്ധിച്ച് ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലുണ്ടായ അപാകതകള്‍ പരിശോധിക്കാന്‍ വിദഗ്ധര്‍ അടങ്ങുന്ന ഉന്നതതല സമിതിക്ക് അടിയന്തരമായി സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പ്രതിനിധികള്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടി പറയവെയാണ് ഈക്കാര്യം വ്യക്തമാക്കിയത്. 

രണ്ട് പതിറ്റാണ്ടിലേറെ കാലം സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ച ശേഷം സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥാപനം എന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ശമ്പളം, തസ്തികകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കും. സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കും. ഈക്കാലയളവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും സംവിധാനമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. 

സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം തസ്തികയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ ഓപ്ഷന്‍ നല്‍കിയപ്പോഴുണ്ടായ പിഴവുകള്‍ പരിഹരിക്കുന്നതിന് റീഓപ്ഷന് അവസരം നല്‍കും. വിവിധ ചികിത്സാ വകുപ്പുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിന് മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1960കളിലെ സ്റ്റാഫ് പാറ്റേണാണ് ആരോഗ്യവകുപ്പില്‍ നിലവില്‍ തുടര്‍ന്നുവരുന്നത്. ഇത് പരിഷ്‌ക്കരിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും നടപടികള്‍ സ്വീകരിക്കും. 

ഡെന്റല്‍, നഴ്‌സിംഗ് വിഭാഗങ്ങള്‍ക്ക് പ്രത്യേക പ്രിന്‍സിപ്പല്‍ തസ്തികകള്‍ അനുവദിക്കും. നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് പുതിയ ഹോസ്റ്റല്‍ കെട്ടിടം പണിയുന്നതിനും വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.

ഇതിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും പണം കണ്ടെത്താനാവും. മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നത് ശുഭകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ നിലവില്‍ കാര്യക്ഷമമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ ജോലിയില്‍ തുടരാന്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. 

ആശുപത്രിയില്‍ നിന്ന് സൗജന്യമായി നല്‍കേണ്ട മരുന്നുകള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഒരു തടസ്സവും ഉണ്ടാവാന്‍ പാടില്ലെന്നും അക്കാര്യത്തില്‍ നല്ല ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.  

മെഡിക്കല്‍ കോളേജില്‍ നടന്ന യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്‍ അധ്യക്ഷനായി. പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സൈറു ഫിലിപ്പ്, ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി സജി, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. ജി ശ്രീജ, മന്ത്രിയുടെ പിഎസ് ഡോ ഡി സുനില്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി അബൂബക്കര്‍, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ ഷീബാ ദാമോദര്‍, കോളേജ് സൂപ്രണ്ട് ഡോ കെ ടി മാധവന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ പ്രവീണ്‍ കുമാര്‍ വൈ, ഡോ വിമല്‍ രോഹന്‍ കെ, ആര്‍എംഒ ഡോ ജ്യോതി ദാമോദര്‍, എആര്‍എംഒ ഡോ മനോജ് കുമാര്‍ കെ പി, വിവിധ വകുപ്പ് തലവന്‍മാര്‍, വിവിധ വിഭാഗം ജീവനക്കാരുടെ പ്രതിനിധികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വിരമിച്ച ജീവനക്കാരുടെ പ്രതിനിധി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.