നവീകരിച്ച പറശ്ശിനിക്കടവ് പാലം  ഗതാഗതത്തിന് തുറന്നു കൊടുത്തു

നവീകരണത്തിൻ്റെ ഭാഗമായി അറ്റകുറ്റപ്പണി പൂർത്തിയായ പറശ്ശിനിക്കടവ് പാലം  ഗതാഗതത്തിന് തുറന്നു കൊടുത്തു. നവീകരിച്ച പാലത്തിൻ്റെ ഉദ്ഘാടനം തളിപ്പറമ്പ് എംഎൽഎ എം.വി ഗോവിന്ദൻ നിർവഹിച്ചു
 

പറശ്ശിനിക്കടവ്: നവീകരണത്തിൻ്റെ ഭാഗമായി അറ്റകുറ്റപ്പണി പൂർത്തിയായ പറശ്ശിനിക്കടവ് പാലം  ഗതാഗതത്തിന് തുറന്നു കൊടുത്തു. നവീകരിച്ച പാലത്തിൻ്റെ ഉദ്ഘാടനം തളിപ്പറമ്പ് എംഎൽഎ എം.വി ഗോവിന്ദൻ നിർവഹിച്ചു.ആന്തൂർ നഗരസഭ വൈസ് ചെയർമാൻ വി.സതീദേവി അധ്യക്ഷത വഹിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ എ.ടി രാമചന്ദ്രൻ, കെ.വി പ്രേമരാജൻ മാസ്റ്റർ ,പി.പ്രീത, യു. രമ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഡിസംബർ ആറിനാണ് പാലം പൂർണമായി അടച്ചിട്ടത്. 50 ദിവസം പാലം അടച്ചിട്ടതോടെ നൂറുകണക്കിനാളുകളാണ് യാത്രാക്ലേശത്താൽ വലഞ്ഞത്.ഒന്നരപ്പതിറ്റാണ്ടായി അറ്റകുറ്റപ്പണി പോലും നടത്താത്ത പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു. കാൽനടയാത്ര പോലും ദുസ്സഹമായയോടെയാണ് ശക്തമായ പ്രതിഷേധമുയർന്നത്. ഒടുവിൽ 81 ലക്ഷം രൂപ പാലം നവീകരണത്തിന്അനുവദിക്കുകയായിരുന്നു.

ജലസേചനവകുപ്പിന്റെ കീഴിലാണ് പാലം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത്. പാലത്തിലെ റീടാറിങ് പ്രവൃത്തിക്കൊപ്പം സ്ലാബുകളുടെ തകരാർ പരിഹരിക്കുകയും കൈവരികൾ നവീകരിക്കുകയും ചെയ്തു. എക്സ്പാൻഷൻ ജോയിന്റുകൾ ബലപ്പെടുത്തുകയും ചെയ്തു.

നവീകരണ പ്രവർത്തനങ്ങൾ നടത്തി സുഗമമായ ഗതാഗത സൗകര്യം ഒരുക്കിയതോടെ മയ്യിൽ ഭാഗത്ത് നിന്നവർക്ക് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പെട്ടെന്ന് എത്തിച്ചേരാനും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തളിപ്പറമ്പ് ഭാഗത്തുനിന്നുള്ളവർക്ക് എളുപ്പം എത്തി ചേരാനുള്ള വഴിയാണ് ഒരുങ്ങിയത്.