പാപ്പിനിശ്ശേരി, താവം മേൽപ്പാലം - ജനങ്ങളുടെ ദുരിത യാത്രക്ക് അടിയന്തര പരിഹാരം വേണം: ബിജെപി
പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ തകർച്ചക്ക് ഉത്തരവാദികളായ കരാറുകാരെയും ഉദ്യോഗസ്ഥരെയും ജയിലിലടക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ തകർച്ചക്ക് ഉത്തരവാദികളായ കരാറുകാരെയും ഉദ്യോഗസ്ഥരെയും ജയിലിലടക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ മൂന്നും നാലും തവണകളായി മാസങ്ങളോളം അടച്ചിട്ടാണ് അറ്റകുറ്റപ്പണി തീർത്തത്. പാപ്പിനിശ്ശേരി പാലം എന്ന് തുറന്നു കൊടുക്കാൻ കഴിയുമെന്ന് യാതൊരു നിശ്ചയവുമില്ല. റോഡ് കുളമാകുന്നത് കണ്ടിട്ടുണ്ട്.
എന്നാൽ പാലം കുളമാകുന്നത് കാണുന്നത് ഇതാദ്യമാണ്. വൻ അഴിമതിയാണ് ഈ പാലങ്ങളുടെ നിർമ്മാണത്തിലൂടെ നടന്നത്. ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ് പാലം നിർമ്മാണം തുടങ്ങിയത്. പിണറായി ഭരണത്തിലാണ് പാലം പണി പൂർത്തിയായത്. ഈ ദുരവസ്ഥക്ക് യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ ഒരുപോലെ കുറ്റക്കാരാണ്. അന്വേഷണത്തിലെ അപാകതയുടെ പേരിൽ രണ്ട് തവണ നടന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടുകൾ പുറംലോകം കണ്ടില്ല. കള്ളന്മാർക്ക് പിണറായി സർക്കാർ കൂട്ടുനിൽക്കുന്നു. പാലം നിർമാണത്തിലൂടെയും അറ്റകുറ്റപ്പണിയുടെയും പേരിലും കോടികളാണ് പാഴായത്. കുറ്റക്കാരായ കരാറുകാരെയും ഉദ്യോഗസ്ഥരെയും ജയിലിലടക്കണം - കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
താവം മേൽപ്പാലത്തിന്റെ അപാകത ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് കണ്ടു. ജില്ലാ ജനറൽ സെക്രട്ടറി ടി സി മനോജ്, സി നാരായണൻ, യു ടി ജയന്തൻ, എ വി സനൽ, സുജിത്ത് വടക്കൻ, എം പ്രകാശൻ, ജിജേഷ് അണ്ണാമല, വിജു നാരായണൻ, കെ ടി മുരളി അഭിഷേക് എന്നിവർ നേതൃത്വം നൽകി.
പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അപാകത നേരിട്ട് കാണുന്നതിന് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ് കുമാർ, നേതാക്കളായ രാഹുൽ രാജീവൻ, എം പ്രകാശൻ, വി വി അശോകൻ, ജിജേഷ് അണ്ണാമല , പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ജിതേഷ് കോറോത്ത്, റെജിൽ എന്നിവർ നേതൃത്വം നൽകി.