ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ
ഗർഭിണിയായ ഭാര്യയെ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ച്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടത് അംഗീകരിക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ലേബർറൂം അടിച്ചുതകർത്തു.
പരിയാരം: ഗർഭിണിയായ ഭാര്യയെ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ച്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടത് അംഗീകരിക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ലേബർറൂം അടിച്ചുതകർത്തു.പ്രതിയെ മെഡിക്കൽ കോളേജ് പോലീസും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേർന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി.കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദ് (24) ആണ് ആക്രമം നടത്തിയത്.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മെഡിക്കൽ കോളേജ് ലേബർറൂമിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ച്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാൾ ബഹളംവെച്ചത്.
നേഴ്‌സിംഗ് ഓഫീസർ സനിലയെ അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ലേബർ റൂമിലെ വാതിലുകളും ഫർണിച്ചറുകളും അടിച്ചുതകർത്ത് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.മെഡിക്കൽ കോളേജ് അധികൃതർ വിവരമറിയിച്ചത് പ്രകാരം പരിയാരം പോലീസ് സ്‌റ്റേഷനിൽ നിന്നുമെത്തിയ പോലീസുകാരും മെഡിക്കൽ കോളേജ് സുരക്ഷ വിഭാഗം ജീവനക്കാരും ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.അക്രമം നടത്തുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആശുപത്രിയിൽ 15,000 രൂപയുടെ നാശനഷ്ടമുണ്ടായി.
നേഴ്‌സിംഗ് ഓഫീസർ സനിലയുടെ പരാതിയിൽ കേസെടുത്ത പോലീസ് റാഷിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുന്നതും ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നതും സർക്കാർ കൊണ്ടുവന്ന ഹോസ്പിറ്റൽ ആക്ടുപ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്.