പാലത്തായി പീഡനക്കേസ് രാഷ്ട്രീയപരമായി കെട്ടിച്ചമച്ചത് :ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്

പാലത്തായി പീഡനക്കേസിൽ അധ്യാപകനുള്ള ശിക്ഷാവിധി ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

 

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ അധ്യാപകനുള്ള ശിക്ഷാവിധി ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൊലീസിലെ മൂന്ന് വിഭാഗങ്ങൾ അന്വേഷിച്ചിട്ടും കണ്ടെത്താത്ത തെളിവുകൾ അവസാനമായി ഡിവൈഎസ്പി ആയിരുന്ന ടി.കെ. രത്നകുമാർ കണ്ടെത്തി എന്ന് പറയുന്നത് തന്നെ രാഷ്ട്രീയ പ്രേരിതമാണ്. അദ്ദേഹം വിരമിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ സിപിഎം സ്ഥനാർത്തിയായി മത്സരിക്കുകയാണ്. മാർകിസ്‌റ്റ് പാർട്ടി, എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയാണ് അദ്ധ്യാപകനെതിരെയുള്ള കേസ്. ഈ വിധിക്കെതിരെ ഹൈക്കോടതി  ഉൾപ്പടെയുള്ള മേൽ കോടതികളെ സമീപിക്കും.

2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നു എന്ന് പറയുന്നത്. 2019 ലെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് അദ്ധ്യാപകൻ തന്റെ നിലപാട് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിന് സ്‌കൂൾ പരിസരത്തുള്ള ഒരു വിഭാഗം വലിയ പ്രതിഷേധം നടത്തിയിരുന്നു. അധ്യാപകനെ സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്നും അല്ലെങ്കിൽ കുട്ടികളെ സ്‌കൂളിൽ അയക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ മാനേജ്‌മെന്റിന്റെ നിർബന്ധത്തിൽ അധ്യാപകൻ പോസ്റ്റ് പിൻവലിച്ചിരുന്നു. ഈ പോസ്റ്റിട്ടതിന്റെ വൈരാഗ്യത്തിലാണ് ഇത്തരത്തിൽ കെട്ടിച്ചമച്ച കേസുണ്ടാക്കുന്നത്.

മൂന്ന് തവണ പീഡിപ്പിച്ചു എന്നാണ് അതിജീവിത പറഞ്ഞത്. പീഡിപ്പിച്ചതിന്റെ ദിവസവും സമയവും അതിജീവിത കോടതിക്ക് മൊഴികൊടുത്തിരുന്നു. എന്നാൽ അധ്യാപകൻ ഈ ദിവസം സ്‌കൂളിൽ വന്നിട്ടില്ല എന്ന് ഫോൺ കോൾ റെക്കോർഡ്സും സിസിടിവിയും പരിശോധിച്ചതിൽ പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് ടീമും പിന്നീട് ഐപിഎസ് ഓഫീസർ ശ്രീമതി രേഷ്മ രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമും അവസാനം തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്‌നകുമാറും അന്വേഷിച്ചു. ആദ്യം പറഞ്ഞ മൂന്ന് അന്വേഷണ സംഘവും ഈ കേസിൽ കഴമ്പില്ല എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സിപിഎം നേതാവായ രത്നകുമാർ കൃത്രിമ തെളിവുണ്ടാക്കി ഈ കേസ് അട്ടിമറിച്ച് പത്മരാജന് എതിരാക്കുകയായിരുന്നു.

100 പേജുള്ള കൗൺസിലിംഗ് നടത്തിയ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടും ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയിരുന്നു. അതിലും പരസ്പര വിരുദ്ധമായ ആരോപണങ്ങൾ എന്നാണ് റിപ്പോർട്ട്. ഇതിന്റെ അന്വേഷണം നടത്തിയ ഡിവൈഎസ്പി അബ്ദുൽ റഹിം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിജീവിത ഭാവനയിൽ കാണുന്ന കാര്യങ്ങൾ പരാതിയായി പറയുന്നു എന്നാണ് റിപ്പോർട്ട്.മാർകിസ്റ്റ് പാർട്ടി, എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നീ സംഘടനകൾ രാഷ്ട്രീയമായി ബിജെപിയെ കരിവാരിതേക്കാനും തെരെഞ്ഞെടുപ്പിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുമാണ് ഈ കേസ് കെട്ടിച്ചമച്ചത്. ഈ തെരെഞ്ഞെടുപ്പ് സമയത്ത് തന്നെ വിധി പറഞ്ഞതും സംശയാപസ്പതമാണ്. വാദം കേട്ട ഡസ്‌ക്കിലല്ല കേസിന്റെ വിധിപറഞ്ഞതും എന്നുള്ളത് സംശയത്തിന് ഇടനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയംഗം യു.ടി. ജയന്തൻ, ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.