നിതിൻ രാജിൻ്റെ മരണം: ആത് മഹത്യ പ്രേരണ കേസിലെ ഒന്നാം പ്രതി ഡോകടർ റാം ഹൈക്കോടതിയി മുൻകൂർ ജാമ്യ ഹരജിതേടി
അഞ്ചരക്കണ്ടി കണ്ണൂർ ദന്തൽ കോളേജിലെ മൂന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം കെ റാം മുൻകൂർ ജാമ്യം തേടി.
കണ്ണൂർ:അഞ്ചരക്കണ്ടി കണ്ണൂർ ദന്തൽ കോളേജിലെ മൂന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം കെ റാം മുൻകൂർ ജാമ്യം തേടി. ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തലശ്ശേരി സെഷൻസ് കോടതി എം കെ റാമിന്റെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ എല്ലാ കുറ്റങ്ങളും മുൻകൂർ ജാമ്യാപേക്ഷയിൽ എം കെ റാം നിഷേധിച്ചു.
മറ്റൊരു പ്രകോപനമാണ് നിതിൻ രാജിന്റെ മരണകാരണമെന്ന് എം കെ റാം പറയുന്നു. ലോൺ വായ്പയാണ് മരണകാരണം. അതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാലിന്റെ മുറിയിൽ വെച്ച് ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന് റാം വാദിക്കുന്നു. തനിക്ക് മരണത്തിൽ പങ്കില്ലെന്നും വിദ്യാർത്ഥിയെ പീഡിപ്പിക്കാനോ ആത്മഹത്യയിലേക്ക് തള്ളി വിടാനോ ഉള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റാം മുൻകൂർ ജാമ്യാപേക്ഷയിൽ കൂട്ടിച്ചേർത്തു.
അന്വേഷണവുമായി സഹകരിക്കാമെന്നും എന്നാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായി സ്വാധീനമുള്ള യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമം. അതിന് തന്നെ ബലിയാടാക്കുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഒരു വിഭാഗം തനിക്കെതിരെ സമ്മർദം ചെലുത്തുന്നു. താൻ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട വകുപ്പുകൾ നിലനിൽക്കില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.കേസിൽ കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. അത് പരിശോധിച്ചാൽ തന്റെ നിരപരാധിത്വം തെളിയും. അനാവശ്യമായ മാധ്യമവിചാരണയാണ് നടക്കുന്നത്. സെഷൻസ് കോടതി പോലും വസ്തുതകൾ പരിശോധിക്കാതെ മാധ്യമവാർത്തകളെ പരിഗണിച്ചെന്നും ഡോ. റാമിൻ്റെ അപേക്ഷയിൽ പറയുന്നു.