ന്യൂട്ടൻ്റെ ഭൂഗുരുത്വാകർഷണസിദ്ധാന്തത്തിന് ഭേദഗതി : ചെറുവാഞ്ചേരിയിലെ കർഷകന് കോപ്പി റൈറ്റ് അംഗീകാരം
കണ്ണൂർ : പ്രപഞ്ച ചലനത്തിൻ്റെ നേർവഴി ലോകത്തിന് മുൻപിൽ തെളിയിച്ച സർ ഐസക്ക് ന്യൂട്ടൻ്റെ ഭൂഗുരുത്വാകർഷണത്തിൻ്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയ പഠന റിപ്പോർട്ട് സമർപ്പിച്ചതിന് ഇന്ത്യ സർക്കാരിൻ്റെ കോപ്പി റൈറ്റ് അംഗീകാരം തനിക്ക് ലഭിച്ചതായി കൂത്തുപറമ്പ് ചെറുവാഞ്ചേരി സ്വദേശി മണിയാറ്റ പറമ്പത്ത് വി.വി ഷാജി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ന്യൂട്ടൺ തിയറി കാലോചിതമായി പരിഷ്ക്കരിച്ചതിനും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനുമാണ് അംഗീകാരം ലഭിച്ചത്.
ഏറെക്കാലത്തെ പഠനങ്ങൾക്കു ശേഷം ദ്രവ്യത്തിൻ്റെ പൊതുസ്വഭാവം ഒരു ചലന നിയമമാക്കിയാണ് ലോകത്തിന് മുൻപിൽ സമർപ്പിച്ചത്. ഈ സിദ്ധാന്തം ഉപയോഗിച്ച് പ്രപഞ്ചത്തിൻ്റെ ഏതൊരു ചലനത്തെയും വിശദീകരിക്കാൻ കഴിയും. പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും ഈ പ്രപഞ്ചത്തിൽ സ്വയം നിലനിൽക്കാൻ ശ്രമിക്കുന്നതോടൊപ്പം നിലകൊള്ളുന്ന വസ്തുവിലേക്കും ബലപ്രയോഗം നടത്തി കൊണ്ടിരിക്കും. ഈ അവസ്ഥയ്ക്ക് മാസെന്നു പറയാമെന്നും ഷാജി ചൂണ്ടിക്കാട്ടി. പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും അതിൻ്റെ സ്വതന്ത്രാവസ്ഥയിൽ ചൂടാകുമ്പോൾ നിലകൊള്ളുന്ന വസ്തുവിൽ നിന്നും അകന്നു മാറാം ശ്രമിക്കും.
പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും സ്വതന്ത്ര അവസ്ഥയിൽ സ്വയം സ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി അനുകൂലമായ മേഖലകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കും. പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനും നിലകൊള്ളുന്ന വസ്തുവിന് ചുറ്റും സ്വതന്ത്രാവസ്ഥയിൽ ഭാരത്തിൻ്റെ തോതനുസരിച്ച് കൃത്യമായ അകലത്തിൽ ഒരു ഓർബിറ്റ് രൂപപ്പെടുത്താൻ കഴിയും. പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനും അനുകൂലമായ സാഹചര്യത്തിൽ കൂടിച്ചേരാനും അകന്നു മാറാനും കഴിയും. അതു താപത്തിൻ്റെ അവസ്ഥയിലും ബാഹ്യഭാഗത്തുനിന്നുമുള്ള പ്രഷറിനാലും രാസപ്രവർത്തനത്തിലൂടെയുമാകാമെന്ന് വി.വി ഷാജി പറഞ്ഞു.
ചന്ദ്രൻ്റെ ഘടന പഠിക്കാനിറങ്ങിയ ശാസ്ത്രലോകം ചൊവ്വയെയും സൂര്യനെയും കുറിച്ചു പഠിക്കാൻ പര്യവേഷണ വാഹനങ്ങൾ അയച്ചിട്ടും പ്രപഞ്ചചലനങ്ങളെ കുറിച്ചു പഠിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. അതിന് കാരണം ഇന്ന് നിലവിലുള്ള പ്രപഞ്ച ചലന നിയമങ്ങളിലെ പോരായ്മയാണ്. ന്യൂട്ടൻ്റെ ചലന നിയമങ്ങളും ഐൻസ്റ്റീൻ്റ തിയറിയും ക്വാണ്ടം തിയറിയുമൊക്കെ വിശദമായി പഠിച്ചാൽ ഏതൊരു വ്യക്തിക്കും ദ്രവ്യത്തിൻ്റെ സ്വഭാവം മനസിലാക്കാൻ കഴിയും. കർഷകനായ താൻ ശാസ്ത്രത്തോടുള്ള അഭിനിവേശം കാരണം ഏറെക്കാലം നടത്തിയ പഠന-മനനങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് ദ്രവ്യത്തിൻ്റെ പൊതു സ്വഭാവം ഒരു ചലന നിയമമാക്കി ലോകത്തിന് മുൻപിൽ സമർപ്പിച്ചതെന്നും ഷാജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.