മാനനഷ്ട ഹര്‍ജിയില്‍ തെളിവ് നല്‍കാതിരുന്നത് എം.വി. ഗോവിന്ദന്‍-കെ. സുധാകരന്‍ ഡീല്‍: കെ.കെ. വിനോദ് കുമാര്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ മാനനഷ്ട ഹര്‍ജിയില്‍ കെ. സുധാകരന്‍ എംപി കോടതിയില്‍ തെളിവ് നല്‍കാന്‍ ബോധപൂര്‍വ്വം ഹാജരാകാത്തിന് പിന്നില്‍ സിപിഎം കോണ്‍ഗ്രസ്സ് ഡീലാണെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍

 

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ മാനനഷ്ട ഹര്‍ജിയില്‍ കെ. സുധാകരന്‍ എംപി കോടതിയില്‍ തെളിവ് നല്‍കാന്‍ ബോധപൂര്‍വ്വം ഹാജരാകാത്തിന് പിന്നില്‍ സിപിഎം കോണ്‍ഗ്രസ്സ് ഡീലാണെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ. സുധാകരനും ആവീട്ടിലുണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ടെന്ന ആരേപണമാണ് എം.വി. ഗോവിന്ദന്‍ സുധാകരനെതിരെ ഉന്നയിച്ചത്. 

ജനപ്രതിനിധി കൂടിയായ കെ.സുധാകരനെതിരെയുള്ള എം.വി. ഗോവിന്ദന്റെ ആരോപണത്തെ നിസ്സാരമായി തള്ളിക്കളയാനാവില്ല. ഇത്തരത്തിലുള്ള ആരോപണം വസ്തുതാവിരുദ്ധമാണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ തെളിയിക്കേണ്ട ബാധ്യത കെ. സുധാകനുണ്ട്. എന്നാല്‍ രണ്ട് തവണ അവസരം നല്‍കിയിട്ടും കെ. സുധാകരന്‍ കോടതിയില്‍ ഹാജരായി തെളിവ് നല്‍കിയില്ലയെന്നത് പൊതു സമൂഹത്തില്‍ സംശയമുണ്ടാക്കുന്നതാണ്.

ഹൈക്കോടതിയില്‍ പോകുമെന്ന് കെ. സുധാകരന്‍ പറയുന്നത് കേവലം നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കം മാത്രമാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള പരസ്പരധാരണയുടെ ഭാഗമായാണ് സുധാകരന്റെ മലക്കം മറച്ചില്‍ എന്ന് വ്യക്തമാണ്. മോണ്‍സന്‍ മാവുങ്കലിനെ  കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണോ ഒത്തുതീര്‍പ്പെന്ന് സംശയമുണ്ടെന്നും കെ.കെ. വിനോദ്കുമാര്‍ പറഞ്ഞു.