പയ്യന്നൂരിൽ വികസനമുന്നേറ്റ യാത്രയ്ക്ക് വൻ വരവേൽപ്പ്: ജാഥ ലീഡർ എം.വി ഗോവിന്ദൻ മാസ്റ്ററെ രക്തസാക്ഷി ധനരാജിൻ്റെ ഭാര്യ സജിനി സ്വീകരിച്ചു
കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ യെന്ന മുദ്രാവാക്യവുമായി എൽഡിഎഫ് വടക്കൻ മേഖല ‘വികസന മുന്നേറ്റ ജാഥ’യ്ക്ക് പയ്യന്നൂരിൽ ആവേശകരമായ സ്വീകരണം നൽകി.
പയ്യന്നൂർ : കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ യെന്ന മുദ്രാവാക്യവുമായി എൽഡിഎഫ് വടക്കൻ മേഖല ‘വികസന മുന്നേറ്റ ജാഥ’യ്ക്ക് പയ്യന്നൂരിൽ ആവേശകരമായ സ്വീകരണം നൽകി. ജാഥാ ലീഡർ എം വി ഗോവിന്ദൻ മാസ്റ്ററേയും സംഘത്തേയും വൻ ജനാവലിയാണ് സ്വീകരിച്ചത്. വികസന മുന്നേറ്റ ജാഥ പയ്യന്നൂരിലെത്തിയപ്പോൾ രക്തസാക്ഷി സി വി ധനരാജിന്റെ ജീവിതപങ്കാളി സജിനി മുൻനിരയിൽ നിന്നും സ്വീകരിച്ചു.
എം വി ഗോവിന്ദൻ മാസ്റ്റർ പയ്യന്നൂരിലെ സ്വീകരണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പോരാളികളുടെ ചോര വീണ മണ്ണാണ് പയ്യന്നൂരെന്ന് അദ്ദേഹം കുറിച്ചു. പോരാളികളുടെ ജീവനും ജീവിതവുമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ചരിത്രത്തിലുടനീളം വഴി നടത്തിയിട്ടുള്ളതെന്ന്അദ്ദേഹം പറഞ്ഞു. എക്കാലവും ചെങ്കൊടിയെ ഏതിനും മീതെ ഉയർത്തി കെട്ടിയിട്ടുള്ളത് രക്തസാക്ഷികളുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.