അച്ഛനെയും അച്ഛൻ്റെ രാഷ്ട്രീയ ഗുരുവിനെയും കാണാൻ മന്ത്രി കെ ബി  ഗണേഷ് കുമാർ പയ്യന്നൂർ കാനായിയിൽ എത്തി

കൊല്ലം ജില്ലയിലെ പുനലൂർ പാലത്തിന് സമീപം എൻഎസ്എസ് ഓഫീസിന് സമീപം സ്ഥാപിക്കാൻ വേണ്ടി നിർമ്മിക്കുന്ന മന്നത്ത് പത്മനാഭന്റെയും ഗണേഷ് കുമാറിന്റെ പിതാവും മുൻമന്ത്രിയുമായ  ആർ ബാലകൃഷ്ണപ്പിള്ളയുടെയും വെങ്കലശില്പങ്ങളുടെ കളിമൺ രൂപം വിലയിരുത്താനാണ് മന്ത്രി കാനായിയിൽ എത്തിയത്.

 

ചെറുപുഞ്ചിരിയോടെ ഫുൾകൈഷർട്ട് മടക്കി കോളർ പിറകോട്ട് വച്ച് ഗോൾഡൻ വാച്ചും കൈയ്യിൽ കെട്ടി തലയെടുപ്പോടെ നിൽക്കുന്ന ബാലകൃഷ്ണപ്പിള്ളയുടെ ശില്പവും വടിയുംകുത്തി ഷാൾ കഴുത്തിലിട്ട് മുന്നോട്ട് നടക്കുന്ന മന്നത്ത് പത്മനാഭൻ്റെ ശില്പവും വിലയിരുത്തിയ മന്ത്രി ശില്പി ഉണ്ണി കാനായിയെ അഭിനന്ദിച്ചു.

പയ്യന്നൂർ: അച്ഛനെയും അച്ഛൻ്റെ രാഷ്ട്രീയ ഗുരുവിനെയും കാണാൻ കേരളാഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ കാനായിയിൽ എത്തി. കൊല്ലം ജില്ലയിലെ പുനലൂർ പാലത്തിന് സമീപം എൻഎസ്എസ് ഓഫീസിന് സമീപം സ്ഥാപിക്കാൻ വേണ്ടി നിർമ്മിക്കുന്ന മന്നത്ത് പത്മനാഭന്റെയും ഗണേഷ് കുമാറിന്റെ പിതാവും മുൻമന്ത്രിയുമായ ആർ ബാലകൃഷ്ണപ്പിള്ളയുടെയും വെങ്കലശില്പങ്ങളുടെ കളിമൺ രൂപം വിലയിരുത്താനാണ് മന്ത്രി കാനായിയിൽ എത്തിയത്.

10 അടി ഉയരമുള്ള പൂർണ്ണകായ വെങ്കലശില്പങ്ങൾ നിർമ്മിക്കുന്നത് പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ്. കളിമണ്ണിൽ പൂർത്തിയാക്കിയ ആദ്യരൂപം ശില്പി ഉണ്ണികാനായിയുടെ പണിപ്പുരയിൽ എത്തി മന്ത്രി വിലയിരുത്തുകയായിരുന്നു. പി എ രഞ്ജിത്ത്, എൻഎസ്എസ്  പ്രവർത്തകർ, പയ്യന്നൂർ നഗരസഭ ചേർപേഴ്സൺ കെ വി ലളിത, പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ്, വി വി ഗിരീഷ്, ടി പി ഗോവിന്ദൻ  എന്നിവരും മന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ചെറുപുഞ്ചിരിയോടെ ഫുൾകൈഷർട്ട് മടക്കി കോളർ പിറകോട്ട് വച്ച് ഗോൾഡൻ വാച്ചും കൈയ്യിൽ കെട്ടി തലയെടുപ്പോടെ നിൽക്കുന്ന ബാലകൃഷ്ണപ്പിള്ളയുടെ ശില്പവും വടിയുംകുത്തി ഷാൾ കഴുത്തിലിട്ട് മുന്നോട്ട് നടക്കുന്ന മന്നത്ത് പത്മനാഭൻ്റെ ശില്പവും വിലയിരുത്തിയ മന്ത്രി ശില്പി ഉണ്ണി കാനായിയെ അഭിനന്ദിച്ചു. ഇപി ഷൈൻജിത്ത്, സുരേഷ് സി, ബാലൻ പി, വിനേഷ് കെ, ബിജു കെ എന്നിവരും സഹായികളായി ഉണ്ണിക്കൊപ്പമുണ്ടായിരുന്നു.

കേരളാ ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗമായ ഉണ്ണിക്കാനായി പ്രശസ്തമായ നിരവധി ശിൽപ്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നിലവിൽ ഗുരുവായൂർ കിഴക്കേ നടയിലെ മഞ്ജുളാൽ തറയിൽ ഗരുഡശില്പം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ശിവന്റെ വെങ്കല പ്രതിമ, ഗായകൻ എസ് പി ബാലസുബ്രഹ്മണ്യന്റെ പൂർണകായ ശിൽപ്പം, മഹാത്മാഗാന്ധി, കോടിയേരി ബാലകൃഷ്ണൻ, ശ്രീനാരായണ ഗുരു എന്നിവരുടെ ശിൽപ്പങ്ങൾ  തുടങ്ങിയവയുടെ പണിപ്പുരയിലാണ് ഉണ്ണി കാനായി.