കണ്ണൂരിൽ ഭിന്നശേഷിക്കാരുടെ സഞ്ചരിക്കുന്ന കട 'ലൈഫ്' മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു
ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉത്പന്നങ്ങളുമായി സഞ്ചരിക്കുന്ന കട 'ലൈഫ് 'തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കണ്ണൂരിലെ എന്റെ കേരളം എക്‌സിബിഷനിൽ ഫ്‌ളാഗ് ഓഫ് ചെയ്തു.
കണ്ണൂർ : ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉത്പന്നങ്ങളുമായി സഞ്ചരിക്കുന്ന കട 'ലൈഫ് 'തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കണ്ണൂരിലെ എന്റെ കേരളം എക്‌സിബിഷനിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ, അൽഫോൻസാ നഗറിൽ പ്രവർത്തിച്ചുവരുന്ന ഗുഡ്‌സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സംരംഭം തുടങ്ങിയത്.
സി എസ് ടി ഫാദേഴ്‌സിന്റെ കോഴിക്കോട് പ്രോവിൻസിന്റെ സാമൂഹിക സേവന വിഭാഗമായ സമരിറ്റൻ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. ഫിസിയോതെറാപ്പി, തൊഴിൽ പരിശീലനം ഉൾപ്പെടെ ഇവിടെ നൽകുന്ന എല്ലാ സേവനങ്ങളും സൗജന്യമാണ്. പക്ഷാഘാതം, വിവിധ അപകടങ്ങൾ എന്നിവ മൂലം ചലനശേഷി നഷ്ടപ്പെട്ടവർ, മറ്റു ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് സമഗ്ര പുനരധിവാസ നൈപുണ്യ, സംരംഭകത്വ പരിശീലനം നൽകി അവരുടെ ഉത്പനങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്.
കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' എക്‌സിബിഷനിൽ നടന്ന പരിപാടിയിൽ രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ. കെ രത്‌നകുമാരി, വൈസ് പസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ ഷാജിത്, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജു, ജില്ല ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാദർ അനൂപ് നരിമറ്റത്തിൽ, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസർമാർ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.