കണ്ണൂർ കോർപറേഷനിലെ കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിക്കും:മേയർ അഡ്വ. പി. ഇന്ദിര
കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്മാരുടെയും യോഗം കൗൺസിൽ ഹാളിൽ വെച്ച് അഡ്വ. പി ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്നു
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്മാരുടെയും യോഗം കൗൺസിൽ ഹാളിൽ വെച്ച് അഡ്വ. പി ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്നു. കോർപ്പറേഷൻ പരിധിയിലെ വിവിധ വാർഡുകളിലെ കുടിവെള്ള പ്രശ്നവും, പൈപ്പ് ലൈൻ ഇടുന്നതിനായി റോഡ് കട്ട് ചെയ്തത് റീസ്റ്റോറേഷൻ നടത്താത്ത വിഷയവും, വെള്ളത്തിന്റെ ഫോഴ്സ് കുറവും, പൈപ്പുകളിൽ വെള്ളം ലഭിക്കാത്ത വിഷയവും, കോർപ്പറേഷൻ നിർമ്മിച്ചു നൽകിയ വാട്ടർ ടാങ്കിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ ടാങ്കറുകളിൽ കുടിവെള്ളം കടത്തിക്കൊണ്ടുപോകുന്നത് നിരോധിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചയായി.
കൗൺസിൽ യോഗങ്ങളിൽ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന വിഷയമായിരുന്നു കേരള വാട്ടർ അതോറിറ്റിയുടെ അനാസ്ഥ. ഇതിനെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കൗൺസിൽമാരുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർക്കും എന്ന് മേയർ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് യോഗം ചേർന്നത്. പൊതുജനങ്ങൾക്ക് ടാങ്കിൽ നിന്നും വെള്ളം ലഭിക്കാത്ത വിഷയം നിലനിൽക്കെ യാതൊരു കാരണവശാലും വാണിജ്യാടിസ്ഥാനത്തിൽ ടാങ്കറുകളിൽ വെള്ളം കടത്തരുതെന്നും അങ്ങനെ സംഭവിക്കുന്ന പക്ഷം കടുത്ത ബഹുജന പ്രക്ഷോഭം വാട്ടർ അതോറിറ്റി നേരിടേണ്ടി വരുമെന്നും കൗൺസിലർമാർ അറിയിച്ചു.
കൂടാതെ വാട്ടർ അതോറിറ്റി റോഡ് റീസ്റ്റോറേഷൻ പ്രവർത്തിയും, പൈപ്പ് ലൈൻ കണക്ഷൻ അനുവദിക്കലും, അടിയന്തരമായി നിർവഹിക്കണം എന്നും, പൊട്ടിയ പൈപ്പുകൾ അടിയന്തിരമായി റിപ്പയർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ ലിഷ ദീപക്ക്, റിഷാം താണ, റിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ, ഷമീമ ടീച്ചർ, വി കെ മുഹമ്മദലി, അഡ്വ സോനാ ജയറാം, കൗൺസിലർമാർ, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയവർ സംസാരിച്ചു