സാങ്കൽപിക കഥയുണ്ടാക്കി ഇഡി സിപിഎം നേതാക്കളെ വേട്ടയാടുന്നു: എം എ ബേബി

ഇ ഡിയെ പേടിച്ച് ബിജെപി യിൽ ചേരാൻ സിപിഎം നേതാക്കളെ കിട്ടില്ലെന്നും ഇത് കേരളത്തിൽ നിന്ന് മനസ്സിലാക്കാൻ പോവുകയാണെന്നും സി.പി എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.

 

കണ്ണൂർ: ഇ ഡിയെ പേടിച്ച് ബിജെപി യിൽ ചേരാൻ സിപിഎം നേതാക്കളെ കിട്ടില്ലെന്നും ഇത് കേരളത്തിൽ നിന്ന് മനസ്സിലാക്കാൻ പോവുകയാണെന്നും സി.പി എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഹാളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.ബി അംഗം പിണറായി വിജയനെയും റിയാസിനുമെതിരെയും സാങ്കൽപിക കഥയുണ്ടാക്കി രാഷ്ട്രീയ വേട്ട നടത്തുകയാണ്. കേരളത്തിൽ ഇ ഡി സി പി എമ്മിനെതിരെ നടത്തുന്ന വേട്ടയ്ക്ക് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പിൻതുണയ്ക്കുകയാണ്.

 ഈ വിഷയത്തിൽ മാത്യു കുഴൽനാടന് കോടതിയിൽ പോയപ്പോൾ തിരിച്ചടി ലഭിച്ചതാണ്. കോടതിയുടെ സമയം മെനക്കെടുത്തരുതെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും എം എ ബേബി ഓർമപ്പെടുത്തി. ഇതിൽ കൂടുതൽ ഒന്നും സിപിഎമ്മിന് പറയേണ്ടതായി ഇല്ലെന്നും ഇഡിയുടെ നീക്കങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും എം എ ബേബി കൂട്ടിചേർത്തു.വി ഡി സതീശൻ ഗവൺമെന്റ് ഇതിൽ എന്തോ കാര്യമുണ്ടെന്ന   മട്ടിൽ സംസാരിക്കുന്നു. കോൺഗ്രസ് സമുന്നത നേതാക്കളെ ഇഡി വേട്ടയാടിയിട്ടുണ്ട്. സിപിഎമ്മിനെതിരെ നിൽക്കുമ്പോൾ സന്തോഷിക്കുകയും കോൺഗ്രസ് നേതാക്കൾക്കെതിരെ വരുമ്പോൾ വിമർശിക്കുകയും ചെയ്യുന്നു. 

കേരളത്തിലെ കോൺഗ്രസ്സ് ഇരട്ടത്താപ്പിനെ എഐസിസി എങ്ങനെയാണ് കാണുന്നതെന്ന് അറിയാൻ കൗതുകമുണ്ടെന്നും .സംസ്ഥാന കോൺഗ്രസിന്റെ നിലപാട് എഐസിസി അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു .ബിജെപിയുടെ ഒരു വിഭാഗമായി പ്രവർത്തിക്കുന്ന ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറി. ഇഡി കള്ള തെളിവുണ്ടാക്കാൻ റിയാസിൻ്റെ സുഹൃത്തിൻ്റെ കുഞ്ഞുങ്ങളെയടക്കം കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇല്ലാത്തെ തെളിവുകളുണ്ടാക്കുന്ന കുറ്റകൃത്യം ചെയ്യുന്ന സംഘമായി മാറിയ ഇ ഡി അധ:പതിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.