കണ്ണൂർ ജില്ലാതല പട്ടയമേള ; സർക്കാർ ജനങ്ങൾക്കൊപ്പം, നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങൾ വിതരണം ചെയ്യാനായെന്ന് മന്ത്രി എ പി അനിൽകുമാർ

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കാൻ കഴിഞ്ഞതായി റവന്യൂ മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.

 

 കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കാൻ കഴിഞ്ഞതായി റവന്യൂ മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. ജില്ലാതല പട്ടയ മേള കണ്ണൂർ ധനലക്ഷ്മി കൺവെൻഷൻ സെന്ററിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ അയ്യായിരം പേർക്ക് പട്ടയം നൽകണമെന്നായിരുന്നു തുടക്കത്തിലെ ധാരണ. എന്നാൽ ഇത് വരെ പതിനായിരത്തിലേറെ പട്ടയങ്ങൾ വിതരണത്തിന് സജ്ജമാക്കാനായി. 

ദശാബ്ദങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന നിരവധി കുടുംബങ്ങൾക്കാണ് സർക്കാർ ഇതിലൂടെ തുണയായത്. നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് മുപ്പത്തി അയ്യായിരത്തിലേറെ ഭൂമി തരം അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാനായെന്നും മന്ത്രി പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നീട്ടി കൊണ്ടുപോവുന്നത് ഭൂഷണമല്ല എന്ന തിരിച്ചറിവാണ് പട്ടയങ്ങൾ നൽകാൻ സർക്കാരിനെ പ്രാപ്തമാക്കിയത്. 

ജനങ്ങളോടൊപ്പം നിൽക്കുന്ന സർക്കാരാണിത്. സർക്കാർ ഓഫീസുകൾ ജന സൗഹൃദമാവണമെന്നതാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്. ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാൻ ശക്തമായി ഇടപെടും. മലയോര - തീരദേശ മേഖലയിലെ മനുഷ്യർക്ക് പട്ടയം നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. ജനങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം- മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.

അഡ്വ. ടി ഒ മോഹനൻ എം എ എ അധ്യക്ഷത വഹിച്ചു. കണ്ണൂരിൽ പല സർക്കാർ ഓഫീസുകളും വാടക കെട്ടിടങ്ങളിലാണെന്നും പ്രശ്ന പരിഹാരത്തിനായി പുതിയ അഡീഷണൽ സിവിൽ സ്റ്റേഷൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഗ്ദാനങ്ങൾ മാത്രം നൽകുന്ന സർക്കാരല്ല ഇത്. തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞ കാര്യങ്ങൾ വളരെ വേഗത്തിൽ സർക്കാർ പ്രാവർത്തികമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ പി ഇന്ദിര, എംഎൽഎമാരായ ടി കെ ഗോവിന്ദൻ മാസ്റ്റർ, പി കെ പ്രവീൺ, അഡ്വ. സജീവ് ജോസഫ്, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, ജില്ലാ കലക്ടർ പി വിഷ്ണു രാജ്, അസി കലക്ടർ എസ് സ്വാതി, എഡിഎം കെ ബാലഗോപാലൻ, എൽ ആർ ഡെപ്യൂട്ടി കലക്ടർ വി ഇ ഷേർളി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 1845 പട്ടയങ്ങളാണ് ജില്ലാതല പട്ടയമേളയിൽ വിതരണം ചെയ്തത്.