കൊയ്യം ജനാർദ്ദനൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു: സാമ്പത്തിക ഡീൽ ആരോപണവുമായി കോൺഗ്രസ് പ്രവർത്തകർ

തളിപറമ്പിൽ പാർട്ടി വിലക്ക് മറികടന്നുകൊണ്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കൊയ്യും ജനാർദ്ദനനെതിരെ ഡീൽ ആരോപണവുമായി കോൺഗ്രസ് പ്രവർത്തകർ

 

തളിപ്പറമ്പ്: തളിപറമ്പിൽ പാർട്ടി വിലക്ക് മറികടന്നുകൊണ്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കൊയ്യും ജനാർദ്ദനനെതിരെ ഡീൽ ആരോപണവുമായി കോൺഗ്രസ് പ്രവർത്തകർ. സോഷ്യൽ മീഡിയയിൽ താൻ എന്തുകൊണ്ട് സ്ഥാനാർത്ഥിയായെന്ന് വിശദീകരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് അടിയിലാണ് സാമ്പത്തിക ആരോപണവുമായി കോൺഗ്രസ് പ്രവർത്തകരിൽ ചിലർ രംഗത്തുവന്നത്. സി.പി. എമ്മിൽ നിന്നും എത്ര കിട്ടിയെന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്.

 ഒരു കോടി വാങ്ങിയെന്നാണ് പറഞ്ഞു കേൾക്കുന്നതെന്നും ഇവർ പറയുന്നു. പാർട്ടി അച്ചടക്കനടപടി വന്ന് കൊയ്യത്തെ കെ.പി.സി.സിയിൽ നിന്നും കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതോടെ അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്ന പ്രാദേശിക ഭാരവാഹികളും പ്രവർത്തകരും പിൻവലിഞ്ഞിട്ടുണ്ട്. സി.പി.എം കോട്ടകളിൽ വെല്ലുവിളി ഉയർത്തിയ ടി.കെ ഗോവിന്ദനെ എങ്ങനെയെങ്കിലും ജയിപ്പിക്കുകയെന്ന ലക്ഷ്യമാണ് യുഡിഎഫിനാകെയുള്ളത്. ഇതിനിടെ താൻ എന്തുകൊണ്ട് സ്വതന്ത്രനായി മത്സരിക്കുന്നുവെന്ന് വിശദീകരിച്ചു കൊണ്ടുള്ള കുറിപ്പുമായി കൊയ്യം ജനാർദ്ദനൻ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നു.

അഞ്ചുപതിറ്റാണ്ടിന് ശേഷം സംഘടന ചട്ടക്കൂടുകളില്‍ നിന്ന് മോചിതനായതായെന്നാണ് കൊയ്യം ജനാര്‍ദ്ദനന്‍. കുറിച്ചത് നിര്‍ണായകമായ പോരാട്ടത്തിലാണെന്നും കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ ആശയത്തിലും ആദര്‍ശത്തിലും ആകൃഷ്ടരായി കടന്നുവരുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും രാഷ്ട്രീയഭാവി ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് മല്‍സരരംഗത്ത് ഉറച്ചുനില്‍ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വെള്ളിയാഴ്ച്ച തളിപറമ്പ് പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിന് ശേഷം ശനിയാഴ്ച്ച പ്രചാരണ രംഗത്തിറങ്ങാനാണ് കൊയ്യത്തിൻ്റെ തീരുമാനം.