കെ എം ജോസഫ് : വിട പറഞ്ഞത് മലയോരത്ത് ചെങ്കൊടി പാറിച്ച നേതാവ്

സിപി എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കർഷകസംഘം നേതാവുമായിരുന്ന കെ എം ജോസഫ് (84) കണ്ണൂരിൻ്റെ മലയോരത്ത് ചെങ്കൊടി പാറിച്ച നേതാക്കളിലൊരാളായിരുന്നു. എന്നും അണികളെ ത്രസിപ്പിക്കുന്ന വീറുറ്റ പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം

 


കണ്ണൂർ : സിപി എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കർഷകസംഘം നേതാവുമായിരുന്ന കെ എം ജോസഫ് (84) കണ്ണൂരിൻ്റെ മലയോരത്ത് ചെങ്കൊടി പാറിച്ച നേതാക്കളിലൊരാളായിരുന്നു. എന്നും അണികളെ ത്രസിപ്പിക്കുന്ന വീറുറ്റ പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം. മലയോര മേഖലയിൽ അത്രയൊന്നും സ്വാധീനമില്ലാതിരുന്ന കാലത്ത് സി.പി എമ്മിന് ന്യൂനപക്ഷ കുടിയേറ്റ മേഖലയിൽ വേരുകൾ ഉറപ്പിക്കാൻ തുണയായത് കെ.എം ജോസഫിൻ്റെ അശ്രാന്ത പരിശ്രമമാണ്. 

കണ്ണൂർ ജില്ലയിൽ സി.പി.എം കടന്നാക്രമണം നേരിടുന്ന കാലയളവിൽ കൊടുങ്കാറ്റുപോലെ പ്രതിരോധിക്കുകയും അണികളിൽ ആത്മധൈര്യം പകരുകയും ചെയ്ത മുൻനിര നേതാവായിരുന്നു കെ.എം ജോസഫ്. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി, ഇപി ജയരാജൻ, എം.വി ഗോവിന്ദൻ തുടങ്ങിയവർ കണ്ണൂരിലെ പാർട്ടിയെ നയിച്ച വേളയിൽ മലയോരത്ത് പാർട്ടിയുടെ കരുത്തും ജനകീയ മുഖവുമായിരുന്നു പ്രവർത്തകരും നേതാക്കളും ജോസഫെട്ട നെന്നു വിളിച്ചിരുന്ന കെ.എം. ജോസഫ്. അടിമുടി കമ്യുണിസ്റ്റായിരുന്നു അദ്ദേഹം. എന്തിനും പോന്ന കുടിയേറ്റ കർഷകൻ്റെ കരുത്തും ഇച്ഛാശക്തിയും കെ.എം ജോസഫിൻ്റെ കൈമുതലായിരുന്നു. മലയോര കർഷകരെയും കർഷക തൊഴിലാളികളെയും ചെങ്കൊടിക്ക് പിന്നിൽ അണിനിരത്താൻ കഴിഞ്ഞിരുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പതിയെ കെ.എം ജോസഫ് പാർട്ടി നേതൃപദവികളിൽ നിന്നും പിൻമാറുകയായിരുന്നു.
കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ സിപിഐ എമ്മിനെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ് കെ.എം ജോസഫെന്ന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.മലയോര മേഖലയിലെ കുടിയേറ്റ ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 

കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ, തളിപ്പറമ്പ് പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, നടുവിൽ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ കണ്ണൂർ അഴീക്കോടൻ സ്മാരക മന്ദിരത്തിലും നാല് മുതൽ അഞ്ച് വരെ ആലക്കോട് ഇഎംഎസ് സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ പയ്യാമ്പലത്ത് നടക്കും. കെ എം ജോസഫിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.