കതിരൂർ ബാങ്ക്-ഐ വി ദാസ് മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് അവതാരിക  അസിത സഹീറിന്

 

തലശേരി : കതിരൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഐ വി ദാസ് പുരസ്‌കാരം കൈരളി ന്യൂസ് വാർത്താ അവതാരിക അസിത സഹീറിന്. 25000 രൂപയും പൊന്ന്യം ചന്ദ്രൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ് അസിത. കൈരളി ടി വി യിൽ സീനിയർ ബ്രോഡ്കാസ്റ്റിങ്ങ് ജേണലിസ്റ്റ് ആയി ജോലി ചെയുന്ന അസിത സഹീർ എം ജി സർവകലാശാലയിൽ നിന്നാണ് മാധ്യമ പഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയത്.

എ പി ജെ അബ്ദുൾ കലാം സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ നാരീ പുരസ്‌കാരവും സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി യുടെ മാധ്യമ അവാർഡും നേടിയിട്ടുണ്ട്. വാർത്താ അവതരണ രംഗത്ത് ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിൽ അനിതര സാധാരണമായ പാടവമാണ് അസിതയെ ഐ വി ദാസ് പുരസ്‌കാരത്തിനു അർഹയാക്കിയത്.

അധ്യാപികയായ ലൈലയുടെയും മഹാരാഷ്ട്രയിൽ സീഫുഡ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുന്ന സഹീറിന്റെയും മകളാണ്. ടെക്നോ പാർക്കിൽ ജോലി നോക്കുന്ന ഷാരുൺ ഷാജഹാൻ ആണ് ജീവിത പങ്കാളി. അൽ ആമീൻ സഹോദരനാണ്. കതിരൂർ ബാങ്ക് ഏർപ്പെടുത്തിയ 2024 ലെ വി വി കെ പുരസ്‌കാരത്തിനു അശോകൻ ചരുവിൽ അർഹനായിരുന്നു. രണ്ടു പുരസ്‌കാരവും ഡിസംബർ അവസാനം വിതരണം ചെയ്യുന്നതാണ്.