സൂപ്പര്‍ ലീഗ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മനോജിനെയും ഉമാശങ്കറിനെയും ടീമിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി

കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ സൂപ്പര്‍ ലീഗ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രതിരോധ താരം എസ് മനോജിനെയും പരിചയസമ്പന്നനായ മുന്‍ ഐ ലീഗ് മധ്യനിര താരം ഉമാശങ്കറിനെയും ടീമിലെത്തിച്ച് വാരിയേഴ്‌സ്. കഴിഞ്ഞ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമിന്റെ പ്രതിരോധനിരയ്ക്ക് കരുത്തേകിയ താരമാണ് മനോജ്. കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ച മനോജ് 50 ടാക്കിളുകളും 46 ഇന്റര്‍സെപ്ഷനുകളും നേടി. പ്രതിരോധത്തിനൊപ്പം ആക്രമണത്തിനും ശ്രദ്ധ കേന്ദ്രീകരിച്ച മനോജ് 11 ഗോളവസരങ്ങളും സൃഷ്ടിച്ചു. 

 

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ സൂപ്പര്‍ ലീഗ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രതിരോധ താരം എസ് മനോജിനെയും പരിചയസമ്പന്നനായ മുന്‍ ഐ ലീഗ് മധ്യനിര താരം ഉമാശങ്കറിനെയും ടീമിലെത്തിച്ച് വാരിയേഴ്‌സ്. കഴിഞ്ഞ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമിന്റെ പ്രതിരോധനിരയ്ക്ക് കരുത്തേകിയ താരമാണ് മനോജ്. കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ച മനോജ് 50 ടാക്കിളുകളും 46 ഇന്റര്‍സെപ്ഷനുകളും നേടി. പ്രതിരോധത്തിനൊപ്പം ആക്രമണത്തിനും ശ്രദ്ധ കേന്ദ്രീകരിച്ച മനോജ് 11 ഗോളവസരങ്ങളും സൃഷ്ടിച്ചു. 

ബെംഗളൂരു എഫ്സി അണ്ടര്‍-19 ടീമിലൂടെ കരിയര്‍ ആരംഭിച്ച മനോജ് ഫത്തേ ഹൈദരാബാദ്, ഓസോണ്‍ എഫ്സി, പിയര്‍ലെസ് എഫ്സി, എ.ആര്‍.എ. എഫ്സി, എഫ്.സി. ബെംഗളൂരു യുണൈറ്റഡ് എന്നീ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. 2022-23 സീസണില്‍ കര്‍ണാടക സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്ന മനോജ് അതേ വര്‍ഷം കിരീടവും സ്വന്തമാക്കി. കര്‍ണാടക ബംഗളൂരു സ്വദേശിയാണ്. തമിഴ്‌നാട്ടിലെ ചെന്നൈ സ്വദേശിയായ ഉമാശങ്കര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ വിവിധ പ്രമുഖ ക്ലബുകള്‍ക്കായി കളിച്ച അനുഭവസമ്പത്തുള്ള താരമാണ്. 

ബെംഗളൂരു ക്ലബ് ഓസോണ്‍ എഫ്സിയിലൂടെ സീനിയര്‍ കരിയര്‍ ആരംഭിച്ച ഉമാശങ്കര്‍ ചെന്നൈ സിറ്റി എഫ്സി, ശ്രീനിധി ഡെക്കാന്‍ എഫ്സി, ഐസ്വാള്‍ എഫ്സി, എന്നീ ടീമുകള്‍ക്ക് വേണ്ടി ഐ-ലീഗില്‍ ബൂട്ടുകെട്ടി. കഴിഞ്ഞ സൂപ്പര്‍ ലീഗ് കേരള സീസണില്‍ തൃശൂര്‍ മാജിക് എഫ്സിയുടെ ജഴ്സിയണിഞ്ഞ അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സീസണില്‍ സെമിഫൈനലും ഫൈനലും ഉള്‍പ്പെടെ 12 മത്സരങ്ങളില്‍ കളിച്ച ഉമാശങ്കര്‍ നാല് ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും 27 ടാക്കിളുകളും 19 ഇന്റര്‍സെപ്ഷനുകളും നടത്തുകയും ചെയ്തു. ഐ-ലീഗ്, ഡ്യൂറന്‍ഡ് കപ്പ്, സൂപ്പര്‍ ലീഗ് കേരള എന്നീ പ്രധാന ടൂര്‍ണമെന്റുകളില്‍ കളിച്ച അനുഭവം ഉമാശങ്കറിന്റെ കരുത്താണ്.