കണ്ണൂർ നഗരത്തിൽ പിടിച്ചുപറി; രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: ബസ് സ്റ്റാന്റിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യുവാവിനെ മർദ്ദിച്ച് മാലയും മൊബൈൽ ഫോണും തട്ടിയെടുക്കാൻ ശ്രമിച്ച ആറംഗസംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. സൗത്ത് ബസാർ സ്വദേശി മനോജിനെ ആക്രമിച്ച സംഭവത്തിലാണ് തമിഴ്നാട് സേലം സ്വദേശി വിനോദ് (28), തൂത്തുക്കുടിയിലെ ആണ്ടവൻ (21) എന്നിവരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന നാലുപേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. 12ന് രാത്രി 8.30ഓടെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
ബസ് കാത്തുനിൽക്കുകയായിരുന്ന മനോജിന്റെ കൈയിൽനിന്ന് ആറംഗ സംഘമെത്തി സ്വർണമാലയും മൊബൈലും തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ പ്രതിരോധിക്കുന്നതിനിടെയാണ് മനോജിന് മർദനമേറ്റത്. കൂടാതെ മനോജിന്റെ സ്വർണമാലയുടെ പകുതിയും സംഘം കവർന്നു. ടൗൺ പൊലീസ് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മനോജിനെ ആശുപത്രിയിലാക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പ്രതികളെ പിടികൂടിയത്.