കണ്ണൂർ പാപ്പിനിശ്ശേരി മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി അഞ്ച് മുതല്‍ അടച്ചിടും

 പാപ്പിനിശ്ശേരി മേല്‍പാലം അറ്റകുറ്റപണികള്‍ക്കായി ഫെബ്രുവരി അഞ്ചു മുതല്‍ അടച്ചിടാന്‍ കെ.വി സുമേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍

 

വളപട്ടണം : പാപ്പിനിശ്ശേരി മേല്‍പാലം അറ്റകുറ്റപണികള്‍ക്കായി ഫെബ്രുവരി അഞ്ചു മുതല്‍ അടച്ചിടാന്‍ കെ.വി സുമേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ തീരുമാനമായി. പാലത്തിന്റെ ഉപരിതലത്തിലെ കുഴികള്‍ പരിശോധിക്കാന്‍ നിലവിലെ ടാറിംഗ് മുഴുവന്‍ ഇളക്കിമാറ്റി മൈക്രോ കോണ്‍ക്രീറ്റ് ചെയ്ത് ബി സി ഓവര്‍ലേ ചെയ്യും. ഇതിന് ക്യൂറിംഗ് സമയം ആവശ്യമായതിനാലാണ് ഗതാഗതം പൂര്‍ണമായും തടയുന്നത്. ഫെബ്രുവരി അവസാനത്തോടെ പണി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 

2018 ല്‍ ഗതാഗതത്തിന് തുറന്നുനല്‍കിയ പാലത്തിന് തുടര്‍ച്ചയായി തകരാറുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വിഷയം എം എല്‍ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം സെപ്റ്റംബര്‍ 20 ന് കെ എസ് ടി പി പ്രൊജക്റ്റ് ഡയറക്ടര്‍, എം എല്‍ എ എന്നിവര്‍ വിദഗ്ധ പരിശോധന നടത്തിയിരുന്നു. 

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് ചന്ദ്രമതി, പിഡബ്ല്യുഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍ കൊയിലേര്യന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുജിത് കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീരാഗ്, കെഎസ്ടിപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ടി രമ്യ, കെ രേഷ്മ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.