കണ്ണൂരില്‍ മനുഷ്യചങ്ങല മനുഷ്യമതിലായി മാറി; ചലച്ചിത്രതാരങ്ങളും അണിനിരന്നു

 

കണ്ണൂര്‍:കണ്ണൂരില്‍ ഡി.വൈ. എഫ്. ഐ മനുഷ്യചങ്ങല മനുഷ്യമതിലായി മാറി. കണ്ണൂര്‍- തലശേരി ദേശീയ പാതയിലെ കാല്‍ടെക്‌സില്‍ സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാനകമ്മിറ്റിയംഗം കെ.കെ രാഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യചങ്ങലയില്‍ ചലച്ചിത്രപ്രവര്‍ത്തകരും കായിക താരങ്ങളും ഒന്‍പതോളം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരും പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ റെയില്‍വെ അവഗണനയ്‌ക്കെതിരെയാണ് സംസ്ഥാനവ്യാപകമായി ഡി.വൈ. എഫ്. ഐ ദേശീയപാതയോരത്ത് മനുഷ്യചങ്ങല സൃഷ്ടിച്ചത്. 

കണ്ണൂര്‍ ജില്ലയിലെ അതിര്‍ത്തി തുടങ്ങുന്ന ആണൂര്‍ പാലത്തില്‍ പയ്യന്നൂര്‍ മണ്ഡലം എം. എല്‍. എ ടി. ഐ മധുസൂദനന്‍, ഡി.വൈ.  എഫ്. ഐ ജില്ലാസെക്രട്ടറി സരിന്‍ശശി എന്നിവര്‍ ആദ്യകണ്ണികളായി. മാഹി പൂഴിത്തലയില്‍ എഴുത്തുകാരന്‍ എം. മുകുന്ദന്‍, ഡി.വൈ. എഫ്. ഐ കണ്ണൂര്‍ ജില്ലാപ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ അവസാനകണ്ണികളായി. ദേശീയപാതയിലെ 76 കിലോമീറ്റര്‍സൃഷ്ടിച്ച മനുഷ്യചങ്ങല ഒരിടത്തും മുറിഞ്ഞു പോകാതെയാണ് സൃഷ്ടിച്ചത്. കണ്ണൂര്‍ നഗരത്തില്‍ ഉള്‍പ്പെടെ പലയിടത്തും മനുഷ്യമതിലായി മാറി.കണ്ണൂര്‍ നഗരത്തില്‍ പി.കെ രാഗേഷ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.  

ചലച്ചിത്ര താരങ്ങളായ സന്തോഷ്‌കീഴാറ്റൂര്‍, ഗായത്രിവര്‍ഷ, സന്തോഷ്‌ട്രോഫി താരം മിഥുന്‍ തുടങ്ങിയവര്‍ ചങ്ങലയില്‍ അണിനിരന്നു. തലശേരിയില്‍ സി.പി. എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി മനുഷ്യചങ്ങലയ്ക്കു നേതൃത്വം നല്‍കി. കേരളാബ്‌ളാസ്‌റ്റേഴ്‌സ് താരം സി.കെ വിനീത് ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്തു.